
കോഴിക്കോട്: ട്രാൻസ്ജെന്റർ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകുമെന്നും സലാം പറഞ്ഞു.
ട്രാൻസ്ജെന്റർ പ്രസവം ആഘോഷിച്ചുവെന്ന് പറഞ്ഞ് മാധ്യമങ്ങളെ അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ മാനസിക അവസ്ഥയാണ് ഇത്. ഇതിനെ എതിർത്താൽ പിന്തിരിപ്പൻ ആകും. ഇതാണ് പുരോഗമനം എന്നു പറയുന്നത്. സ്വതന്ത്ര ലൈംഗികത കൊണ്ട് വന്നു ക്യാമ്പസുകളിൽ ആളെ കൂട്ടാനാണ് എസ് എഫ് ഐ ശ്രമിക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും എസ്എഫ്ഐ - ഡിവൈഎഫ്ഐക്കാരാണ് പ്രതികളാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ സർക്കാർ അടിച്ചു തകർക്കുകയാണെന്ന് സമ്മേളനത്തിൽ യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഗുണ്ടാ നേതാക്കളുടെ വാ തുറക്കുമ്പോൾ സർക്കാർ ഭയപ്പെടുന്നുവെന്നും സംസ്ഥാന സർക്കാരിനെതിരായ ശക്തമായ സമരവുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സംസാരിച്ച പി എം എ സലാം, സർക്കാരിനെതിരെ വിമർശനം കടുപ്പിച്ചു. അധികാരത്തിൽ ഇല്ലാത്തപ്പോഴാണ് സംഘടനാ ശക്തി ഉപയോഗിച്ച് സർക്കാരിനെ തിരുത്താൻ സാധിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് സംരക്ഷണ സമ്മേളനം നടത്തിയപ്പോൾ ഇരട്ട ചങ്കന്റെ മുട്ടിടിച്ചു. സംസ്ഥാനത്ത് ബിജെപിയേക്കാൾ ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കുന്നത് ഇടതു മുന്നണിയാണ്. കേന്ദ്രത്തിനൊപ്പം നിന്ന് പോകാനാണ് കേരളം ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പ് നിർത്തി. കേരളവും ഒരു വർഷമായി സ്കോളർഷിപ്പ് നിർത്തിയിട്ട്. മുസ്ലിം ലീഗ് തന്നെ ഇതിനെതിരെ രംഗത്ത് വരും. ജന്റർ ന്യൂട്രാലിറ്റി കൊണ്ട് വന്നു കുടുംബ ബന്ധങ്ങളെ തകർക്കാൻ സർക്കാർ ശ്രമിച്ചുവെന്നും അഴിമതിയും ജനവിരുദ്ധതയും നിറഞ്ഞ സർക്കാരിനെതിരെ ലീഗ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam