
കൊച്ചി: കൊച്ചി നഗരഗതാഗത്തിന്‍റെ മുഖഛായ മാറ്റുന്ന മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നാളെ നിലവിൽ വരും. മൊബൈൽ ആപ്പ് വഴി ഒരൊറ്റ ടിക്കറ്റിൽ ഇനി വിവിധ ഗതാഗത മാർഗങ്ങളിലൂടെ യാത്ര ചെയ്യാം. നാളെ ഗതാഗമന്ത്രി എ കെ ശശീന്ദ്രനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. കൊച്ചിയിലെ റയിൽവേ, മെട്രോ റയിൽ, ബസ് സർവീസ്, ടാക്സി സർവീസ്, ഓട്ടോറിക്ഷ, എല്ലാത്തിനും ഇനി മുതൽ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി എന്ന പൊതു മേൽവിലാസമായിരിക്കും.
കൊച്ചിയിലെ പൊതുഗതാഗത ഏകോപനം, നടത്തിപ്പ്, നിയന്ത്രണം, ആസൂത്രണം, മേൽനോട്ടം എല്ലാം ഇനി മുതൽ പുതിയ സംവിധാനത്തിന്‍റെ കീഴിലായിരിക്കും. യാത്രക്കാരൻ ലക്ഷ്യസ്ഥാനം മൊബൈൽ ആപ്പിൽ അറിയിക്കുക. ബസ്, ബോട്ട്, മെട്രോ, ഓട്ടോ ഏത് രീതിയിൽ എളുപ്പത്തിൽ എത്താമെന്ന് ആപ്പ് വഴി പറഞ്ഞ് തരും. പണവും സ്മാർട്ടായി കൈമാറാം. മെട്രോ വൺ കാർഡ് പദ്ധതിയും ബസുകളിൽ സ്മാർട്ട്കാർഡുപയോഗിച്ചുള്ള യാത്രയും നഗരത്തിൽ നിലവിലുണ്ട്. ഇത് ഓട്ടോ,ബോട്ട് സർവ്വീസുകളിലും തടർന്ന് നടപ്പിലാക്കും.
റോഡുകളും, ട്രാഫിക് നിയന്ത്രണവും എല്ലാം അതോറിറ്റിയുടെ പൂർണ നിയന്ത്രണത്തിലാകും. റോഡ് അറ്റകുറ്റപണികളും അതോറിറ്റിയുടെ മേൽനോട്ടത്തിലാകും. സൈക്കിൽ യാത്രക്കാർക്ക് പ്രത്യേക പാത, ഭിന്നശേഷി സൗഹൃദമായ നടപ്പാതകൾ പദ്ധതി ലക്ഷ്യങ്ങൾ വിശാലമാണ്. മെട്രോ നഗരങ്ങളിൽ യൂണിഫൈഡ് മെട്രോപൊളിറ്റൻ ഗതാഗതത്തിന് ഏകീകൃത സംവിധാനം വേണമെന്ന നിർദ്ദേശത്തെ തുടർന്നാണ് കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ രൂപീകരണം. ഗതാഗതമന്ത്രിയാണ് കമ്പനി അദ്ധ്യക്ഷൻ. കമ്പനി സിഇഒ ക്കാകും നടത്തിപ്പ് ചുമതല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam