
തൃശൂർ: വെറ്റിലപ്പാറ സർക്കാർ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥിക്ക് മർദനമേറ്റതായി ആരോപണം. സെക്യൂരിറ്റി ജീവനക്കാരനാണ് പത്താം ക്ലാസുകാരനെ മർദ്ദിച്ചത്. അടിച്ചിൽതൊട്ടി ഊരുനിവാസിയായ കുട്ടിക്കാണ് മർദനമേറ്റത്
മുളവടി കൊണ്ട് പുറത്ത് അടിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മധുവിനെതിരെയാണ് പരാതി. ഡെസ്കിലടിച്ച് താളമിട്ടതിനാണ് മർദ്ദിച്ചതെന്ന് വിദ്യാർഥി പറയുന്നു. രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. അതിരപ്പള്ളി പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. ഡസ്കില്‍ തട്ടി പാട്ടുപാടുന്നതിനിടെ പിന്നിലൂടെയെത്തിയ സുരക്ഷാ ജീവനക്കാരനായ മധു എന്നയാള്‍ മുളവടിവച്ച് പുറത്തടിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ഥിയുടെ മൊഴി. ആദ്യം ഹോസ്റ്റല്‍ വാര്‍ഡനോടും പിന്നീട് സ്കൂളിലെത്തി അധ്യാപികയോടും കുട്ടി പരാതി പറഞ്ഞു. സ്കൂള്‍ അധ്യാപിക മാതാപിതാക്കളെ വിളിച്ച് വിവരമറിയിച്ചു. വിദ്യാര്‍ഥിയെ ആദ്യം വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ചാലക്കുടി താലൂക്ക് ഓഫീസിലുമെത്തിച്ച് ചികിത്സ നല്‍കി.
സംഭവത്തില്‍ കേസെടുത്ത അതിരപ്പിള്ളി പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദാന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ലാ ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസര്‍ ഷമീമ പ്രതികരിച്ചു. അതിനിടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിനോടും ശിശു സംരക്ഷണ ഓഫീസറോടും റിപ്പോര്‍ട്ട് തേടിയതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ കെ.എന്‍. മനോജ് കുമാര്‍ അറിയിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത എസ്സി, എസ്ടി കമ്മീഷന്‍ ജില്ലാ കളക്ടറോടും എസ്പിയോടും ട്രൈബല്‍ ഓഫീസറോടും റിപ്പോര്‍ട്ട് തേടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam