
കൊല്ലം: കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയത് സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയിൽ. ആലപ്പുഴ നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ എ.ഷാനവാസിന്റെ പേരിലുള്ള വാഹനത്തിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്. അതേസമയം ലോറി മറ്റൊരാൾക്ക് വാടകക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം.
ഇന്നലെ പുലർച്ചെയാണ് പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതിൽ കെ.എൽ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിൻ്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങൾ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വാഹനയുടമയായ ഷാനവാസിന് കേസിൽ പങ്കുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം.
കരാർ സംബന്ധിച്ച രേഖകകളും ഷാനവാസ് പുറത്തു വിട്ടു. എന്നാൽ ഈ രേഖകൾ കൃതൃമമായി ഉണ്ടാകിയതാണോ എന്നാണ് പൊലീസിന്റെ സംശയം. വാഹനം പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപ്, അതായത് ജനുവരി 6 വെള്ളിയാഴ്ച്ച ഒപ്പ് വച്ചിരിക്കുന്ന രേഖയാണ് ഷാനവാസ് നൽകിയത്. എന്നാൽ കരാർ ഏർപ്പെട്ടതിന് സാക്ഷികൾ ആരുമില്ല.
അതേസമയം കേസിൽ രണ്ട് ആലപ്പുഴ സ്വദേശികളുൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ് കരുനാഗപ്പള്ളി സ്വദേശിയായ ഷമീർ എന്നിവരാണ് പിടിയിലായത്. കർണാടകയിൽ നിന്നുമാണ് പാൻമസാലകൾ എത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പാൻമസാല കടത്താൻ ഇത്രയും വലിയ തുക കൈമാറിയത് ആരെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam