
ദില്ലി: എംകെ രാഘവനെതിരായി സ്റ്റിങ് ഓപ്പറേഷന്‍ കെട്ടിച്ചമച്ചതെന്ന വാദം തള്ളി വാര്‍ത്ത നല്‍കിയ ‘ടിവി 9 ഭാരത‌്‌വർഷ‌്’ വാർത്താചാനൽ രംഗത്ത്. എം കെ രാഘവനെതിരായ തെളിവുകൾ ഉൾപ്പെടുന്ന വീഡിയോ ദൃശ്യം ശാസ‌്ത്രീയ പരിശോധനയ‌്ക്കായി ഏത‌് അന്വേഷണ ഏജൻസിക്കും കൈമാറാൻ തയ്യാറാണെന്ന് ടിവി 9 ഗ്രൂപ്പ‌് എഡിറ്റർ വിനോദ‌് കാപ്രി ഒരു മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ‌് കാലയളവിൽ നടത്തുന്ന അഴിമതിയും കള്ളപ്പണ ഉപയോഗവും വെളിച്ചത്ത് കൊണ്ടുവരികയെന്നതാണ് രാജ്യവ്യാപകമായി നടത്തിയ ഒളിക്യാമറ ഓപ്പറേഷനാണ് ഇത്. ഈ ഓപ്പറേഷനില്‍ എടുത്ത വീഡിയോകളില്‍ ഒരു കൂട്ടിച്ചേര്‍ക്കലും നടത്തിയിട്ടില്ല. എം കെ രാഘവന്‍റെ ദൃശ്യങ്ങളും ശബ‌്ദവും തന്നെയാണ‌് സംപ്രേഷണം ചെയ‌്തത‌്.
ശബ‌്ദം ഡബ്ബ‌് ചെയ‌്തുചേർത്തതാണെന്ന ആരോപണം ശരിയല്ല. ദൃശ്യങ്ങള്‍ ഏത് ഏജന്‍സിക്കും പരിശോധിക്കാം. ശാസ‌്ത്രീയ പരിശോധനയ‌്ക്കായി കേന്ദ്ര ഫോറൻസിക്ക‌് സയൻസ‌് ലബോറട്ടറിക്ക‌് കൈമാറാനും തയ്യാറാണ്. എം രാഘവനെ മാത്രമല്ല കോൺഗ്രസുകാരും ബിജെപിക്കാരും മറ്റ‌് പാർടിക്കാരുമുൾപ്പെടെ വിവിധ പാർടികളിൽപ്പെട്ട 18 ഓളം എംപിമാരെ തങ്ങൾ സമീപിച്ചികുന്നു. മുൻകാല തെരഞ്ഞെടുപ്പുകളിൽ കള്ളപണം ഉപയോഗിച്ചതായും പലരുടെയും അഴിമതി ബന്ധങ്ങളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതിന‌് പിന്നിൽ സിപിഎമ്മാണെന്നുള്ള എംകെ രാഘവന്റെ ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേ സമയം വെളിപ്പെടുത്തൽ ഗുരുതരമാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ല കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ശാസ്ത്രീയമായ പരിശോധന വേണമെന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
അതേ സമയം എംകെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫ് കോഴിക്കോട് പാർലമെന്‍റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ് ആണ് പരാതി നൽകിയത്.
എം കെ രാഘവൻ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും രാഘവന്‍റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കള്ളപ്പണ ഇടപാടടക്കം എല്ലാം അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam