
കോഴിക്കോട്: താമരശ്ശേരിയില്‍ വ്യാജ സ്വര്‍ണം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കുന്ദമംഗലം സ്വദേശി നൗഷാദ്, പൂനൂര്‍ തച്ചന്‍പൊയില്‍ സ്വദേശി ഗിരിജ എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 28ന് താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സൂര്യ ഫൈനാന്‍സ് എന്ന സ്ഥാപനത്തില്‍ ഗിരിജയാണ് സ്വര്‍ണവളകള്‍ പണയം വെയ്ക്കാന്‍ എത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ സ്വര്‍ണം പരിശോധിച്ച് അത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
എന്നാല്‍ ഈ സമയത്തിനകം ഗിരിജ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തുടരന്വേഷണത്തില്‍, പണയം വെയ്ക്കാന്‍ കൊണ്ടുവന്ന സ്വര്‍ണം ഗിരിജയ്ക്ക് നൗഷാദാണ് നല്‍കിയതെന്ന് വ്യക്തമായി. വളകളില്‍ മലബാര്‍ ഗോള്‍ഡിന്റെ വ്യാജ ലോഗോയും ബി.ഐ.എസ് ഹാള്‍മാര്‍ക്ക് മുദ്രയും ഉപയോഗിച്ചതായും, കോഴിക്കോട് വില്‍പ്പന നടത്തിയ യഥാര്‍ത്ഥ ആഭരണത്തിന്റെ അതേ സീരിയല്‍ നമ്പര്‍ തന്നെയാണ് വ്യാജ വളകളിലും രേഖപ്പെടുത്തിയിരുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam