
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന വാഹനാപകടങ്ങളിൽ രണ്ട് മരണം. പാലക്കാട് കഞ്ചിക്കോട് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ഹരീഷ് (19) ആണ് മരിച്ചത്. കഞ്ചിക്കോട് ചടയൻകലായിൽ വെച്ച് ഓവർടേക്ക് ചെയ്യുന്നതിനിടെ ലോറിക്കടിയിൽ അകപ്പെടുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം പാലക്കാട് കാണാനെത്തിയതായിരുന്നു ഹരീഷ്, മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൊല്ലം തട്ടാമല ദേശീയപാതയിൽ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു. പാഴ്സൽ ലോറിയുടെ ഡ്രൈവറായ എറണാകുളം കണ്ണമാലി സ്വദേശി മാക്സൺ ജോസഫ് ആണ് മരിച്ചത്.
കോഴിക്കോട് കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ബാലകൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇലവൻ കെവി ലൈൻ കടന്നു പോകുന്ന പോസ്റ്റിലും ഇടിച്ചു.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി മ്ലാന്തടത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. രാവിലെ പത്തുമണിയോടെ ആയിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് റോഡിന് വശത്തെ രണ്ടു വീടുകളുടെ മതിൽ തകർത്തു. ബസ്സിൽ പത്തോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരു വിദ്യാർത്ഥിയുടെ കൈക്ക് ഒടിവ് ഉണ്ട്. പരിക്ക് ഗുരുതരമല്ല.
കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസും ലോറിയും കൂട്ടിയിടിച്ചു 3 മരണം. കാർവാറിനടുത്ത് എല്ലാപുരയിലുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എറണാകുളം രെജിസ്ട്രേഷൻ ഉള്ള ലോറിയിലാണ് ഇടിച്ചത്. മരിച്ചവരും പരിക്കേറ്റവരും കർണാടക സ്വദേശികളാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam