
തിരുവനനപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി. കോടിയേരിയെഅപമാനിച്ച് കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി വിഷ്ണു ജി.കുമാറിനെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ്റെ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവറാണ് പിടിയിലായ വിഷ്ണു. പോസ്റ്റിൻ്റെ അടിസ്ഥാനത്തിൻ്റെ ഡിവൈഎഫ്ഐ പത്തനാപുരം ബ്ലോക്ക് സെക്രട്ടറി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
കോടിയേരി ബാലകൃഷ്ണനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്കിനെ സർവ്വീസിൽ നിന്നും ഇന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഫേസ്ബുക്കിലിട്ട പോസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഹെഡ് ക്ലാര്‍ക്ക് സന്തോഷ് രവീന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്തത്. രജിസ്ട്രേഷൻ ഐജിയാണ് സന്തോഷിനെതിരെ നടപടി എടുത്തത്. ഫേസ്ബുക്ക് പോസ്റ്റിട്ട അടിസ്ഥാനത്തിൽ സന്തോഷിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.
കോടിയേരിയെ അവഹേളിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിൽ ജനങ്ങളോട് മാപ്പ് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐആയിരുന്ന ഉറൂബാണ് മാപ്പ് ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ചത്. ഒരു സ്കൂൾ ഗ്രൂപ്പിലിട്ട പോസ്റ്റ് തെറ്റെണ്ട് കണ്ട് മുപ്പത് സെക്കൻഡിനകം താൻ പിൻവലിച്ചിരുന്നുവെന്നും മരണവാർത്ത അറിഞ്ഞ ഉടൻ ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റുകൾ ഇട്ടിരുന്നെന്നും ഇയാൾ വിശദീകരിക്കുന്നു.
സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മുല്ലപ്പള്ളി രാമചന്ദ്രൻെറ മുൻ ഗണ്‍മാൻ കൂടിയായ ഉറൂബിനെ സിറ്റി പൊലിസ് കമ്മീഷണർ സ്പർജൻകുമാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഉറൂബ് അംഗമായ പോത്തൻകോടുള്ള ഒരു സ്കൂളിൻെറ പിടിഎ ഗ്രൂപ്പിലാണ് കോടിയേരിക്കെതിരെ പോസ്റ്റിട്ടത്. ഊറൂബിനെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പോലിസ് സ്റ്റേഷൻ സിപിഎം ഉപരോധിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam