
തിരുവനന്തപുരം: 10 വർഷത്തിനിപ്പുറം അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും യു ഡി എഫിൽ മന്ത്രി തർക്കവുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാകുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും മാണി സി കാപ്പനുമാണ് മുന്നണിയിൽ മന്ത്രി തർക്കവുമായി ബന്ധപ്പെട്ട് പ്രധാനമായും കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. 2 മന്ത്രി സ്ഥാനം എന്ന നിലപാടിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ ഒരു മന്ത്രിയും ചീഫ് വിപ്പും എന്ന ഓഫർ കോൺഗ്രസ് മുന്നോട്ട് വച്ചെങ്കിലും അത് പറ്റില്ലെന്ന നിലപാടാണ് കേരള കോൺഗ്രസ് വ്യക്തമാക്കിയത്. രണ്ട് മന്ത്രി സ്ഥാനം വേണമെന്ന നിലപാടാണ് കേരള കോൺഗ്രസ് ശക്തമായി ഉന്നയിച്ചത്. സഹകരിക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും കേരള കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. നാളെയും ഉഭയകക്ഷി ചർച്ച തുടരും. നാളെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. അതേസമയം മന്ത്രി സ്ഥാനത്ത് ടേം വ്യവസ്ഥയെന്ന കോൺഗ്രസ് നിർദ്ദേശത്തിൽ പാല എം എൽ എ മാണി സി കാപ്പനും കടുത്ത അമർഷത്തിലാണ്. ഫുൾ ടൈം വേണമെന്ന് മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും നാളെ തീരുമാനമായേക്കും.
അതേസമയം വി ഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ ഉറപ്പായിട്ടുണ്ട്. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ആയത്. നാളെയും ചർച്ച തുടരുമെന്നും യു ഡി എഫ് ആണ് തീരുമാനം എടുക്കേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കക്ഷികളുമായുള്ള ചർച്ച കഴിഞ്ഞാൽ മാത്രമേ യു ഡി എഫ് തീരുമാനം പ്രഖ്യാപിക്കാനാവൂ എന്നും അദ്ദേഹം അറിയിച്ചു. പാറക്കൽ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ എന്നിവർ മന്ത്രിമാരാകുമെന്നാണ് വ്യക്തമാകുന്നത്. വി ഇ ഗഫൂറിന് പകരം എ കെ എം അഷ്റഫിനെയും പരിഗണിച്ചേക്കാം. പി കെ ബഷീറിന് മന്ത്രിസ്ഥാനം കിട്ടാൻ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം 5 -ാം മന്ത്രി പദവി സംബന്ധിച്ച കാര്യത്തിൽ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന് ഒരു സ്ഥിരീകരണം ലഭ്യമായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam