
മലപ്പുറം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിക്ക് പടുകൂറ്റന്‍ വിജയം. 85327 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി 131632 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി മുജീബ് 46305 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അശ്വതി ഗുപ്ത കുമാര്‍ 9127 വോട്ടുകളും നേടി.
മലപ്പുറം നഗരസഭയും ഏറനാട് താലൂക്കിലെ മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുൽപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളും പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ ഗ്രാമപ്പഞ്ചായത്തും ഉൾപ്പെട്ടതാണ് മലപ്പുറം നിയമസഭാമണ്ഡലം. മുസ്ലീം ലീഗ് നേതാവ് പി ഉബൈദുല്ല ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 35,208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഗിന്റെ സ്ഥാനാർഥി മലപ്പുറത്ത് വിജയിച്ചത്.
മലപ്പുറം മണ്ഡലം രൂപീകൃതമായ കാലം മുതൽ (1957) മുസ്ലീം ലീഗ് മാത്രമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. ലീഗിന്റെ കോട്ട തകർക്കാൻ ഇന്നേവരെ മറ്റ് പാർട്ടികൾക്ക് സാധിച്ചിരുന്നില്ല. ന്യൂനപക്ഷ മുസ്ലീം വോട്ട് കൂടുതലുള്ള മണ്ഡലമാണ് മലപ്പുറം ഇത് ഏകീകരിക്കാൻ ലീഗിന് സാധിക്കുന്നതുകൊണ്ട് തന്നെ ഏത് കൊടുങ്കാറ്റിലും ആടിയുലയാത്ത മണ്ഡലമാണ് ലീഗിന് മലപ്പുറം.
2021-ലെ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ പി ഉബൈദുള്ള 93,166 വോട്ടുകളാണ് നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎമ്മിലെ പി അബ്ദുൾ റഹ്മാൻ 57,958 വോട്ടുകളും നേടി. എൻഡിഎ ) സ്ഥാനാർത്ഥി സേതുമാധവൻ 5,883 വോട്ടുകളായിരുന്നു നേടിയിരുന്നത്. ഇടതുമുന്നണി കേരളത്തിൽ വലിയ ശക്തിയാണെങ്കിലും മലപ്പുറം മണ്ഡലത്തിൽ അവർക്ക് എപ്പോഴും മുസ്ലീം ലീഗിന് പിന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കാനേ ഇതുവരെ സാധിച്ചിട്ടുള്ളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam