സമവായത്തിന് പിജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ വഴങ്ങുന്നില്ലെങ്കിൽ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും .
ആലപ്പുഴ: കുട്ടനാട് സീറ്റിനെച്ചൊല്ലിയുള്ള കേരള കോൺഗ്രസിലെ തര്‍ക്കം തീര്‍ക്കാൻ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് മധ്യസ്ഥനാക്കി. സമവായത്തിന് പിജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ വഴങ്ങുന്നില്ലെങ്കിൽ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും .
കുട്ടനാട് സീറ്റിനെച്ചൊല്ലി പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് കുഞ്ഞാലിക്കുട്ടിയെ മുന്നണി മധ്യസ്ഥനാക്കിയത് . സീറ്റിൽ ഒരു കാരണവശാലും വിട്ടുവീഴ്ചയിക്കില്ലെന്ന് നിലപാടിലാണ് ജോസഫ് , ജോസ് പക്ഷങ്ങള്‍ . കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയായിരുന്ന ജേക്കബ് എബ്രഹാമിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ ആവശ്യം. അതേ സമയം ഇതിനെ തള്ളുന്ന ജോസ് പക്ഷം ചരല്‍ക്കുന്നിലെ യോഗത്തിൽ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ചു.
കുഞ്ഞാലിക്കുട്ടി നടത്തുന്ന ചര്‍ച്ചകളിലും ഇരു പക്ഷവും വഴങ്ങുന്നില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. പാലാ ആവര്‍ത്തിക്കാൻ അനുവദിക്കില്ലെന്ന് ഇരുവിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കുട്ടനാട് ഏറ്റെടുത്താൽ പകരം പുനലൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കും . ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം ലിജു അടക്കമുള്ളവരെ കുട്ടനാട്ടില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പരിഗണിക്കുന്നെന്നാണ് സൂചന.