
കോഴിക്കോട്: കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തിയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ. അമിത് ഷാ എന്ന് കേരളത്തിലെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം പ്രതിഷേധം എങ്ങനെയെന്ന് തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി വി മുരളിധരൻ കേരളത്തിലെത്തിയാൽ പ്രതിക്ഷേധമറിയിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൾ മജീദ് ഫൈസി അറിയിച്ചു.
കേരളത്തിനുള്ള പ്രളയസഹായം നിഷേധിച്ചത് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയപകപോക്കലാണ്. അതുകൊണ്ടു തന്ന ബിജെപിയുടെ കേന്ദ്രമന്ത്രിമാരെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കരുത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തു നടത്തുന്ന മുഴുവൻ സർവേകളും സംസ്ഥാന സർക്കാർ ഇടപെട്ട് നിർത്തിവയ്പ്പിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
അംഗനവാടി ജീവക്കാരെ ഉപയോഗിച്ച് സർവ്വേ നടത്തി വീടിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ കേന്ദ്രസർക്കാർ ശേഖരിക്കുന്നുണ്ട്. ഇതെല്ലാം സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്. ഈ മാസം 11 മുതൽ പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി എസ്‍ഡിപിഐ ക്യാംപെയ്നുകൾ ആരംഭിക്കുമെന്നും അബ്ദുൾ മജീദ് ഫൈസി അറിയിച്ചു.
പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ദേശീയതലത്തില്‍ തന്നെ ഏറ്റവും ശക്തമായ പ്രതിഷേധം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ സാഹചര്യത്തില്‍ അമിത് ഷാ തന്നെ പ്രത്യേക താത്പര്യമെടുത്താണ് കേരളം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.
പൗരത്വ നിയമഭേദഗതിയേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും പിന്തുണച്ചു കൊണ്ട് ബിജെപി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാനായാവും അമിത് ഷാ കേരളത്തില്‍ എത്തുക. മലബാറില്‍ എവിടെയെങ്കിലും വച്ച് റാലി നടത്താനാണ് ബിജെപി നേതൃത്വം ആലോചിക്കുന്നത് എന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam