
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും തര്‍ക്കം തുടരുന്ന കേരളാ കോൺഗ്രസ് വിഭാഗങ്ങൾക്ക് മുന്നറിയിപ്പുമായി യുഡിഎഫ് നേതൃത്വം. പരസ്പരം പോരടിച്ച് വിജയസാധ്യക്ക് മങ്ങലേൽപ്പിക്കരുത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം സമവായം ഉണ്ടാക്കിയേ മതിയാകു. രണ്ടു ദിവസത്തിനകം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് യുഡിഎഫ് നേതാക്കളുടെ യോഗം നിര്‍ദ്ദേശിച്ചതെന്നാണ് വിവരം.
സ്ഥാനാര്‍ത്ഥികളുടെ പട്ടിക രണ്ടു വിഭാഗത്തിനും പ്രത്യേകം പ്രത്യേകം തയ്യാറാക്കാം. വിജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയും ചെയ്യാം. പക്ഷെ അക്കാര്യത്തിൽ രണ്ട് കക്ഷികളും സമവായത്തിലെത്തിയില്ലെങ്കിൽ പ്രശ്നത്തിൽ കോൺഗ്രസ് ഇടപെടും എന്നാണ് മുന്നറിയിപ്പ്.
പരസ്പരം തര്‍ക്കിച്ച് നിന്ന് പാലാ മണ്ഡലത്തിലെ മേൽക്കൈ നഷ്ടപ്പെടുത്തുന്നതിനെ അതൃപ്തിയും യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയേയും പിജെ ജോസഫിനെയും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. തമ്മിൽ തല്ലും വിഴുപ്പലക്കലും അനുവദിക്കാനാകില്ലെന്ന കര്‍ശന നിലപാടും നേതാക്കൾ പങ്കുവച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി തമ്മിൽ തല്ല് അനുവദിക്കാനാകില്ലെന്ന് നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ പിജെ ജോസഫും ജോസ് കെ മാണിയും നിലപാടിൽ അയവുവരുത്തുമെന്ന വിശ്വാസമാണ് യുഡിഎഫ് നേതൃത്വത്തിന് ഉള്ളത്. സ്ഥാനാര്‍ത്ഥിത്വം ജോസഫ് വിഭാഗം അവകാശപ്പെടാനിടയില്ല. പക്ഷെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശം വേണമെന്ന് പിജെ ജോസഫ് വാദിച്ചേക്കും. പരസ്പരം പോരടിച്ച് നിൽക്കുന്ന ഇരു നേതാക്കളും രണ്ട് സമിതികളിലും ചര്‍ച്ച ചെയ്ത് രണ്ട് ദിവസത്തിനകം സമവായമുണ്ടാക്കി വരുമെന്ന പ്രതീക്ഷയാണ് അതുകൊണ്ടു തന്നെ മുതിര്‍ന്ന നേതാക്കൾ പങ്കുവക്കുന്നതും,
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam