ലോകായുക്ത വിവാദം;ന്യായീകരണങ്ങൾ വസ്തുതാ വിരുദ്ധം; മുഖ്യമന്ത്രിക്കെതിരെ വിധി ഉണ്ടാകുമെന്ന് ഭയം-വിഡി സതീശൻ
അഴിമതി നിരോധന സംവിധാനങ്ങളെ സിപിഎം ഭയപ്പെടുകയാണ്.അപ്പീൽ പോകാൻ കഴിയില്ലെന്ന സർക്കാർ വാദം തെറ്റ്. ഹൈക്കോടതിയിൽ ലോകായുക്തയ്ക്ക് അഭിഭാഷകനുണ്ടെന്ന് ഓർക്കണം.ജുഡീഷ്യൽ നടപടിയുടെ അപ്പലേറ്റ് അതോറിറ്റിയായി മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥരോ എങ്ങിനെ മാറുമെന്നും വി ഡി സതീശൻ ചോദിച്ചു
കൊച്ചി: ലോകായുക്ത (lokayukta)നിയമം ഭേദഗതി (law amendment)ചെയ്യാനുളള സർക്കാർ നീക്കത്തെ ന്യായീകരിച്ചുള്ള നിയമന്ത്രി പി രാജീവിന്റേയും കോടിയേരി ബാലകൃഷ്ണന്റേയും പ്രതികരണം വസ്തുതകൾക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(vd satheesan). ഹൈക്കോടതി വിധിയെ കൂട്ട് പിടിച്ചുള്ള ന്യായീകരണം തെറ്റാണ്. കോടതിയിലെ കേസ് 12 ാം വകുപ്പുമായി ബന്ധപ്പെട്ട് ഉളളതാണ്. സർക്കാരിന്റെ നിലവിലെ നടപടി 14ാം വകുപ്പുമായി ബന്ധപ്പെട്ടാണ്.
14ാം വകുപ്പ് പ്രകാരമായിരുന്നു മുൻ മന്ത്രി കെ ടി ജലീലിനെതിരെയുള്ള പരാതി. ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെയും ഈ വകുപ്പ് പ്രകാരമാണ് പരാതി ഉള്ളത്. കോടതികൾക്ക് മന്ത്രിയെ പുറത്താക്കാനുള്ള അധികാരമില്ലെന്ന വാദവും തെറ്റാണ്. ആർട്ടിക്കിൾ 164 നെ നിയമമന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയാണ്. മന്ത്രിക്കെതിരെ നടപടി പുനരാലോചിക്കേണ്ടത് എക്സിക്യുട്ടീവ് അല്ലെന്നും ഇതിനെ ല൦ഘിച്ചുള്ളതാണ് പുതിയ ഭേദഗതിയെന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കേസുകളിലെ ലോകായുക്ത വിധിയെ കോടിയേരി ബാലകൃഷ്ണനും പാർട്ടിയും ഭയപ്പെടുന്നു.കേസ് പരിഗണിക്കുന്നതിന് മുൻപെ ലോകായുക്തയുടെ അധികാര൦ എടുത്ത് കളയുക മാത്രമാണ് ലക്ഷ്യ൦.മന്ത്രിസഭ അംഗങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ഓർഡിനൻസിനുള്ള നീക്കം.അഴിമതി നിരോധന സംവിധാനങ്ങളെ സിപിഎം ഭയപ്പെടുകയാണ്.അപ്പീൽ പോകാൻ കഴിയില്ലെന്ന സർക്കാർ വാദം തെറ്റ്. ഹൈക്കോടതിയിൽ ലോകായുക്തയ്ക്ക് അഭിഭാഷകനുണ്ടെന്ന് ഓർക്കണം.ജുഡീഷ്യൽ നടപടിയുടെ അപ്പലേറ്റ് അതോറിറ്റിയായി മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥരോ എങ്ങിനെ മാറുമെന്നും വി ഡി സതീശൻ ചോദിച്ചു. പ്രതിപക്ഷം ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.