
ദില്ലി: വരുന്ന തെരഞ്ഞെടുപ്പിൽ തിരുവല്ല, റാന്നി മണ്ഡലങ്ങൾ വച്ചുമാറാൻ ഒരുങ്ങി കോൺഗ്രസും കേരള കോൺഗ്രസും. തിരുവല്ലയിൽ കേരള കോൺഗ്രസിനും റാന്നിയിൽ കോൺഗ്രസിനും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല. മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനും തിരുവല്ല മണ്ഡലത്തിൽ നോട്ടമുണ്ട്.
കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലായി റാന്നിയിൽ രാജു എബ്രഹാമിന് മുന്നിൽ തോറ്റ് തുന്നം പാടുകയാണ് കോൺഗ്രസ്. ഈ സാഹചര്യത്തിലാണ് റാന്നി മാറ്റി തിരുവല്ല ഏറ്റെടുക്കാനുള്ള നീക്കങ്ങൾ കോൺഗ്രസിൽ സജീവമായത്.
വച്ചുമാറലിന് പിന്നിൽ പ്രധാനമായും രണ്ട് ലക്ഷ്യങ്ങൾ. ഒന്ന് സ്ഥിരമായി തോൽക്കുന്ന മണ്ഡലത്തിൽ ചിഹ്നം മാറ്റിയുള്ള പരീക്ഷണം. മറ്റൊന്ന് തിരുവല്ല സീറ്റിൽ കണ്ണും നട്ട് കാത്തിരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭ ഉപാധ്യാക്ഷനുമായ പിജെ കുര്യനെ കളത്തിലിറക്കുക. കഴിഞ്ഞ മൂന്ന് തവണയും കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ തോറ്റ തിരുവല്ലയിൽ കൈപ്പത്തി ചിഹ്നത്തിൽ വിജയിക്കാൻ കഴിയുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. കേരള കോൺഗ്രസ് നേതാക്കൾ പരസ്പരം തമ്മിലടിക്കുന്നതാണ് തിരുവല്ലയിലെ തോൽവിക്ക് കാരണമെന്നാണ് കോൺഗ്രസിലെ വിലയിരുത്തൽ.
തിരുവല്ലയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് പിജെ കുര്യൻ പരസ്യമായി പറയുമ്പോഴും മത്സരിക്കാനായി ദില്ലി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. പ്രദേശികമായി പിജെ കുര്യനെതിരെ ഉയരുന്ന എതിർസ്വരവും സംസ്ഥാനത്തെ പ്രമുഖ ഗ്രൂപ്പ് നേതാവുമായുള്ള അഭിപ്രായ വ്യത്യാസവും കുര്യന്റെ സ്ഥാനാർത്ഥിത്വത്തിന് മങ്ങൽ ഏൽപ്പിച്ചാൽ പകരം പരിഗണിക്കപ്പെടുന്നവർ ഡിസിസി പ്രസിഡന്റ് ബാബു ജോർജും, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമലയും. സീറ്റ് വച്ചുമാറൽ സംബന്ധിച്ച് ഇരു പാർട്ടി നേതാക്കളും അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.