
കൊച്ചി: തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഉമ തോമസ് എംഎൽഎ. ജനാധിപത്യ നാടല്ലേ എല്ലാവർക്കും പ്രതികരിക്കാമല്ലോ എന്നാണ് വിഷയത്തിൽ ഉമ തോമസ് പ്രതികരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. തന്റെ പ്രസ്ഥാനം എന്റെ കൂടെ നിൽക്കുമെന്നും പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും എംഎൽഎ പറഞ്ഞു. അതിൽ കൂടുതൽ ഒന്നും പറയാനില്ല. ഓരോരുത്തർക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. അതിൽ കൈകടത്താൻ ഇല്ല. രാഹുലിനെതിരെ ഇന്നലെ പറഞ്ഞതിൽ കൂടുതൽ ഒന്നുമില്ലെന്നും ഉമ തോമസ് എംഎൽഎ പ്രതികരിച്ചു. അതേ സമയം, ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തിൽ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തിയാണുള്ളത്. കോൺഗ്രസ് അനുകൂലികൾ എങ്കിൽ ഉടൻ നിർത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേഗം രാജിവെക്കണമെന്നാണ് ഉമാ തോമസ് എംഎൽഎ ആവശ്യപ്പെട്ടത്. ഒരു നിമിഷം മുൻപ് രാജി വെച്ചാൽ അത്രയും നല്ലതാണ്. ഇത് ധാർമിക ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇന്നലെ തന്നെ രാജി വെക്കുമെന്നാണ് കരുതിയത്. ഇത്രയും ആരോപണങ്ങൾ ഉയർന്നുവന്നിട്ടും രാഹുൽ ഇതുവരെ ഒരു മാനനഷ്ടക്കേസ് പോലും നൽകിയിട്ടില്ല. അതിനർത്ഥം ആരോപണങ്ങളെല്ലാം ശരിയാണെന്നും ഇതൊക്കെ ചെയ്തു എന്നുമല്ലേ? എന്നായിരുന്നു ഉമ തോമസ് ചോദിച്ചത്.
കോൺഗ്രസ് എന്ന പ്രസ്ഥാനം എന്നും സ്ത്രീപക്ഷത്താണ്. ഇന്നലെ തന്നെ രാഹുൽ രാജി വെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പെട്ടെന്നാണ് വാർത്ത സമ്മേളനം റദ്ദ് ചെയ്തത്. എംഎൽഎ സ്ഥാനത്തേക്ക് രാഹുലിനെ ജനങ്ങൾ തെരഞ്ഞെടുത്തതാണ്. ആരോപണങ്ങൾ ഒന്നിനു പിറകെ ഒന്നായി വരുമ്പോൾ എംഎൽഎ സ്ഥാനത്തുനിന്നും രാജി വെക്കുക എന്നത് ധാർമികമായ ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam