
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായുള്ള തെരച്ചിലിൽ വീണ്ടും അനിശ്ചിതത്വം. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് തീരുമാനം. ഗോവൻ തീരത്ത് രണ്ട് ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാറ്റ് അനുകൂലമല്ലെന്നാണ് വിലയിരുത്തൽ. ശക്തിയിൽ കാറ്റ് വീശുന്നത് ടഗ് ബോട്ടിന്‍റെ യാത്ര ദുഷ്കരമാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രഡ്ജർ എത്തിക്കുന്ന കാര്യത്തിൽ അിശ്ചിതത്വമുണ്ടായത്. കാലാവസ്ഥ അനുകൂലമെങ്കിൽ നാളെ ഡ്രഡ്‍ജർ പുറപ്പെടുമെന്നാണ് നേരത്തെ അറിയിച്ചത്.
ഗംഗാവലിപ്പുഴയിൽ ടഗ് ബോട്ട് കൊണ്ടുവരാൻ തീരുമാനിച്ച യാത്രാവഴിയിലും വെള്ളത്തിന്‍റെ നിരപ്പ് കൂടുതലാണ്. ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയാണ് പുഴയിലെ ടഗ് ബോട്ടിന്‍റെ യാത്രാപാത നിശ്ചയിച്ചത്. രണ്ട് ദിവസത്തിന് ശേഷം കാറ്റും മഴയും ജലപാതയുടെ സ്ഥിതിയും അനുകൂലമെങ്കിൽ ടഗ് ബോട്ട് പുറപ്പെടും. ഇക്കാര്യം ഡ്രഡ്‍ജർ കമ്പനി ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഗോവയിൽ നിന്ന് ഷിരൂരിലേക്ക് ഡ്രഡ്‍ജർ എത്തിക്കാൻ 30-40 മണിക്കൂർ സമയം ആവശ്യമാണ്. അങ്ങനെയെങ്കിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകും തെരച്ചിൽ തുടങ്ങാനാകുമെന്നാണ് ആദ്യഘട്ടത്തിൽ കരുതിയിരുന്നത്.
നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് സെപ്റ്റംബർ 11 വരെ ഉത്തരകന്നഡ ജില്ലയിലും കർണാടകയുടെ തീരദേശജില്ലകളിലും യെല്ലോ അലർട്ടാണ്. ഗംഗാവലിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്താൽ ഡ്രഡ്ജർ കൊണ്ട് വരുന്നതിനും അത് പ്രവർത്തിപ്പിക്കുന്നതിനും തടസ്സം നേരിട്ടേക്കും. കാർവാർ ആസ്ഥാനമായുള്ള സ്വകാര്യ ഡ്രെഡ്‍ജിംഗ് കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ഡ്രഡ്‍ജർ ആണ് ടഗ് ബോട്ടിൽ സ്ഥലത്തേക്ക് കൊണ്ട് വരിക. ഇതിന്‍റെ എല്ലാ ചെലവുകളും വഹിക്കാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അർജുന്‍റെ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam