
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കെ.എസ്.ഇബിക്ക് ആശ്വാസം. അധിക വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. 24 മണിക്കൂറും ലഭ്യമാവുന്ന തരത്തിൽ 200 മെഗാ വാട്ട് വാങ്ങാനാണ് അനുമതി. യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുക. നാളെ മുതൽ ഒരു വർഷത്തേക്കുള്ള കരാർ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച മുൻ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകത താരതമ്യേന കുറവായിരുന്നതിനാൽ നിയന്ത്രണം ആവശ്യമായി വന്നില്ലെന്നും കെഎസ്ഇബി അറിയിച്ചു. ഇതോടെ നാളെ നടക്കുന്ന അര്‍ജന്‍റീന-സ്പെയിന്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം പവര്‍ കട്ടില്ലാതെ ആസ്വദിക്കാന്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്കാവും.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം വൈദ്യുതി ഉപഭോഗം വർധിച്ചിരിക്കുകയാണെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നു.
സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന് സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈദ്യുത നിയന്ത്രണമുണ്ടായെങ്കിലും വെള്ളിയാഴ്ച ഉപഭോഗം കുറഞ്ഞതിനാൽ നിയന്ത്രമണമുണ്ടായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam