മുസ്ലിം ലീഗ് മന്ത്രിമാർ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളണമെന്നും വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്നും പാണക്കാട് നേതൃത്വം. പിഎം ശ്രീ, സ്റ്റാഫ് നിയമനം എന്നീ വിഷയങ്ങളിലെ അതൃപ്തി ചർച്ച ചെയ്യാൻ പാണക്കാട് വിളിച്ചു ചേർത്ത മന്ത്രിമാരുടെ യോഗത്തിലാണ് ഈ നിർദ്ദേശം നൽകിയത്.
മലപ്പുറം: മുസ്ലിം ലീഗ് മന്ത്രിമാർ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളണമെന്ന് പാണക്കാട് നേതൃത്വം. വിവാദത്തിന് കാരണമാകുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും കൃത്യമായ ഇടവേളകളിൽ മന്ത്രിമാരും നേതൃത്വവും തമ്മിൽ കൂടിയാലോചനകൾ നടത്തണമെന്നും മന്ത്രിമാർക്ക് നിർദേശം നൽകി. പിഎം ശ്രീ, സ്റ്റാഫ് നിയമനം എന്നീ വിഷയങ്ങളിലെ അതൃപ്തി ചർച്ച ചെയ്യാൻ പാണക്കാട് വിളിച്ചു ചേർത്ത മന്ത്രിമാരുടെ യോഗത്തിലാണ് നേതൃത്വത്തിൻ്റെ നിർദ്ദേശം. ചായ സൽക്കാരം എന്ന പേരിലായിരുന്നു ഇന്നലെ പാണക്കാട്ട് ഇന്നലെ യോഗം ചേർന്നത്.
മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലായിരുന്നു ലീഗ് മന്ത്രിമാരുടെ യോഗം. ലീഗിൻറെ അഞ്ചു മന്ത്രിമാരും പങ്കെടുത്ത യോഗത്തിന് സാദിക്കലി തങ്ങളും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും ആണ് നേതൃത്വം നൽകിയത്. സ്റ്റാഫ് നിയമനത്തിൽ പോഷക സംഘടനകൾക്ക് ഉണ്ടായ അതൃപ്തിയും, പി എം ശ്രീ വിവാദത്തിൻ്റെയും പശ്ചാത്തലത്തിലാണ് ചായ സൽക്കാരം എന്ന പേരിൽ യോഗം ചേർന്നത്. സ്റ്റാഫ് നിയമനം പൂർത്തിയായെന്നും ആരും തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നും യോഗത്തിനുശേഷം പിഎംഎ സലാം പ്രതികരിച്ചു.
നേരത്തെ, സ്റ്റാഫ് നിയമനവുമായി സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിമർശനം ഉയർന്നിരുന്നു. മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് എല്ലാവരെയും പരിഗണിക്കാൻ കഴിയില്ലെന്ന് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പ്രതികരിച്ചിരുന്നു. സജീവ പ്രവർത്തകരെ പരിഗണിച്ചു തന്നെയാണ് നിയമനം നടത്തിയത്. അല്ലാത്ത നിയമനങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി. പാർട്ടിക്കുവേണ്ടി സജീവമായി പ്രവർത്തിച്ചവരെ തഴഞ്ഞെന്നായിരുന്നു യൂത്ത് ലീഗ് പ്രവർത്തകസമിതിയിൽ ഉയർന്ന വിമർശനം. ഇതിനോടായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.



