
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘര്‍ഷത്തിനിടെ അഖിലിനെ കുത്തിയെന്ന് പ്രതികൾ സമ്മതിച്ചു. കത്തിയെടുത്ത് കുത്തിയത് താനാണെന്ന് അറസ്റ്റിലായ ശിവരഞ്ജിത്തും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒരു സംഘം ആളുകൾ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നു എന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.
എന്നാൽ വെറുമൊരു സംഘര്‍ഷമാണോ അതോ കരുതിക്കൂട്ടിയുള്ള ആക്രമണമാണോ യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലും മുഖ്യപ്രതി ശിവരഞ്ജിത്തും അയൽക്കാരാണ്. പൊലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമനായി ശിവരഞ്ജിത്ത് ഉൾപ്പെട്ടതിന് പിന്നിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം അഖിൽ ഉന്നയിച്ചിരുന്നതായും വിവരമുണ്ട്.
പൊലീസ് പട്ടികയിൽ ശിവരഞ്ജിത്ത് ഇടം നേടുന്നത് ആര്‍ച്ചറിയിലെ ചാമ്പ്യൻ എന്ന നിലയിലാണ്. എന്നാൽ പങ്കെടുത്ത മത്സരങ്ങളുടെ കാര്യത്തിൽ സംശയമുണ്ടെന്ന് അഖിൽ ആരോപണം ഉന്നയിച്ചിരുന്നു എന്നാണ് സൂചന. അതുകൊണ്ടുതന്നെ അയൽക്കാരൻ കൂടിയായ അഖിലിനോട് ശിവരഞ്ജിത്തിന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ഇത് കൊലപാതക ശ്രമത്തിന് കാരണമായോ എന്ന് അറിയാൻ കൂടുതൽ ചോദ്യംചെയ്യൽ ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം പരീക്ഷാ ക്രമക്കേടിൽ ഗുരുതര ആരോപണവും പ്രതികൾ നേരിടുന്നുണ്ട്. ശിവരഞ്ജിത്തിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് സര്‍വ്വകലാശാല പരീക്ഷാ പേപ്പറുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയത് ഏറെ ഗൗരവത്തോടെയാണ് സര്‍വ്വകലാശാലയും അന്വേഷണ സംഘവും കാണുന്നത്. പരീക്ഷാ പേപ്പര്‍ കണ്ടെത്തിയ സംഭവത്തിൽ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് വൈസ് ചാൻസിലര്‍ സമ്മതിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam