'അഖിൽ അയൽക്കാരൻ, കുത്തിയത് താന്‍ തന്നെ'; ശിവരഞ്ജിത്തിന്‍റെ കുറ്റസമ്മതം

By Web TeamFirst Published Jul 15, 2019, 11:54 AM IST
Highlights

യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് പൊടുന്നനെ ഉണ്ടായ സംഘര്‍ഷമല്ലെന്നും കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു എന്നുമുള്ള സൂചനയാണ് പൊലീസിന് ഉള്ളത്. ശിവരഞ്ജിത്ത് പൊലീസ് ലിസ്റ്റിൽ ഇടം നേടിയതിന് പിന്നിൽ ക്രമക്കേട് നടന്നെന്ന ആരോപണം അഖിൽ ഉന്നയിച്ചിരുന്നതായാണ് വിവരം.

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘര്‍ഷത്തിനിടെ അഖിലിനെ കുത്തിയെന്ന് പ്രതികൾ സമ്മതിച്ചു. കത്തിയെടുത്ത് കുത്തിയത് താനാണെന്ന് അറസ്റ്റിലായ ശിവരഞ്ജിത്തും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒരു സംഘം ആളുകൾ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നു എന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. 

എന്നാൽ വെറുമൊരു സംഘര്‍ഷമാണോ അതോ കരുതിക്കൂട്ടിയുള്ള ആക്രമണമാണോ യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലും മുഖ്യപ്രതി ശിവര‍ഞ്ജിത്തും അയൽക്കാരാണ്. പൊലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമനായി ശിവരഞ്ജിത്ത് ഉൾപ്പെട്ടതിന് പിന്നിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം അഖിൽ ഉന്നയിച്ചിരുന്നതായും വിവരമുണ്ട്. 

പൊലീസ് പട്ടികയിൽ ശിവരഞ്ജിത്ത് ഇടം നേടുന്നത് ആര്‍ച്ചറിയിലെ ചാമ്പ്യൻ എന്ന നിലയിലാണ്. എന്നാൽ പങ്കെടുത്ത മത്സരങ്ങളുടെ കാര്യത്തിൽ സംശയമുണ്ടെന്ന് അഖിൽ ആരോപണം ഉന്നയിച്ചിരുന്നു എന്നാണ് സൂചന. അതുകൊണ്ടുതന്നെ അയൽക്കാരൻ കൂടിയായ അഖിലിനോട് ശിവരഞ്ജിത്തിന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ഇത് കൊലപാതക ശ്രമത്തിന് കാരണമായോ എന്ന് അറിയാൻ കൂടുതൽ ചോദ്യംചെയ്യൽ ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. 

അതേസമയം പരീക്ഷാ ക്രമക്കേടിൽ ഗുരുതര ആരോപണവും പ്രതികൾ നേരിടുന്നുണ്ട്. ശിവരഞ്ജിത്തിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് സര്‍വ്വകലാശാല പരീക്ഷാ പേപ്പറുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയത് ഏറെ ഗൗരവത്തോടെയാണ് സര്‍വ്വകലാശാലയും അന്വേഷണ സംഘവും കാണുന്നത്. പരീക്ഷാ പേപ്പര്‍ കണ്ടെത്തിയ സംഭവത്തിൽ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് വൈസ് ചാൻസിലര്‍ സമ്മതിച്ചു. 

click me!