
തിരുവനന്തപുരം: സ്‍കുളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വടക്കഞ്ചേരി അപകടത്തിൽ സ്‍കൂള്‍ അധികൃതർക്കുണ്ടായത് ഗുരുതര വീഴ്‍ചയാണ്. മാർഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുo. സംസ്ഥാനത്തെ സ്കൂളുകളിൽ നിന്നും പഠന വിനോദ യാത്രക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പുതിയ സർക്കുലർ പുറത്തിറക്കും. നിലവിലുള്ള ഉത്തരവുകള്‍ കർശനമാക്കികൊണ്ടാണ് പുതിയ സർക്കുലർ. മാർഗ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്കൂൾ അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.
രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്കൂളുകളില്‍ നിന്ന് വിനോദയാത്ര പാടില്ലെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവു. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് 2020 മാർച്ച് 02 ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
വടക്കഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ ടൂറിസ്റ്റ് ബസുകളിൽ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്‍റ് വ്യാപക പരിശോധന നടത്തുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. സ്കൂൾ, കോളേജ് അധികൃതരോട് വിനോദയാത്ര പോകും മുമ്പ് അറിയിപ്പ് നൽകണമെന്ന് മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്‍റ് നിര്‍ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം മാത്രമാകും വിനോദയാത്രകൾക്ക് അനുമതി നൽകുക.
ഇന്ന് പുലര്‍ച്ചെ കൊല്ലത്തെ ടിടിസി കോളേജിൽ നിന്നും വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസ് എംവിഡി പിടിച്ചെടുത്തു. സർക്കാർ നിർദ്ദേശിച്ച വെള്ളനിറം ബസിൽ അടിച്ചിരുന്നില്ലെന്നും അനുവദനീയമായതിലും വലിയ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും ബസിലുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ചേര്‍ത്തലയിൽ നിന്നുള്ള വണ്‍ എസ് ബസാണ് എംവിഡി പിടിച്ചെടുത്തത്. വിനോദയാത്രക്കുള്ള അനുമതി മോട്ടോർ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥർ റദ്ദാക്കി.