
തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ചികിത്സയിൽ തുടരുന്ന വാവ സുരേഷിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും സുരേഷിനെ മുറിയിലേക്ക് മാറ്റിയതിന് പിന്നാലെ ആരോഗ്യ വിവരങ്ങൾ വിശദീകരിച്ച് വാവ സുരേഷ് തന്നെ രംഗത്തെത്തി. മികച്ച ചികിത്സയാണ് സർക്കാർ നൽകിയതെന്നും മെഡിക്കൽ കോളേജിലെ സംവിധാനങ്ങൾ മികച്ചതാണെന്നും വാവ സുരേഷ് വ്യക്തമാക്കി
തന്‍റെ ആരോഗ്യത്തെ പറ്റിയുള്ള വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും വാവ സുരേഷ് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി വാവ സുരേഷ് യൂട്യൂബിൽ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫ്രെബുവരി 13ന് രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്‍റെ കൈയ്യില്‍ കടിയേറ്റത്. കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രാഥമിക ശൂശ്രൂഷയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam