
തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി വൈകിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു മുഖ്യമന്ത്രി. ഗവർണറുടെ ഔദ്യോഗിക പരിപാടികളും രാജ്ഭവനും ആർ എസ് എസ് പരിപാടികൾ ആയി മാറ്റരുത്. ഇത് ഗവർണറെ ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി പ്രതികരിച്ചത് വൈകിപ്പോയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
എപ്പോഴും സംഘപരിവാർ ശ്രമിക്കുന്നത് വർഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ്. അവരെപ്പോലെ സർക്കാരും മുഖ്യമന്ത്രിയും പോകരുത്. ഗവർണർ ഇരിക്കുന്ന സ്ഥാനത്തെ ദുരുപയോഗപ്പെടുത്തരുത്. രാഷ്ട്രീയ താൽപര്യങ്ങളും മത താൽപര്യങ്ങളും ഗവർണർ ചെയ്യാൻ പാടില്ല. അത് ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രി ഇതിന് കൂട്ടുനിൽക്കരുതെന്നും വി ഡി സതീശൻ പ്രതികരിച്ചു. അതിശക്തമായ പ്രതിഷേധം ഇക്കാര്യത്തിൽ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവറുമായി ചർച്ച ആകാം എന്ന എം കെ മുനീർ അഭിപ്രായം വ്യക്തിപരമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനമെടുത്തപ്പോൾ അന്ന് എം കെ മുനീർ താനുമായി സംസാരിച്ചിരുന്നുവെന്നും വി ഡി സതീശൻ പ്രതികരിച്ചു. അൻവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇനി ആരും പറയില്ല. ആ വാതിൽ അടച്ചു. നല്ല ക്ലാരിറ്റിയുള്ള വ്യക്തിയാണ് എം കെ മുനീറെന്നും ആ അഭിപ്രായ തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തലയുടെ പരിഭവം സംബന്ധിച്ച് മറുപടി നൽകി വി ഡി സതീശൻ. താൻ പറഞ്ഞത് ടീം യുഡിഎഫ് എന്നാണ്. തന്നെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ രമേശ് ചെന്നിത്തല മേജറാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തന്റെ നേതൃത്വത്തിൽ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചുവെന്നും അന്ന് തന്നെയാരും ക്യാപ്ടനും കാലാളും ആക്കിയില്ലെന്നും ചെന്നിത്തല രാവിലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിലാണ് രമേശ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam