
തിരുവനന്തപുരം: ഇഷ്ടക്കാരനായ വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഗവര്‍ണറെ സമീപിച്ചത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രണ്ട് ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു. ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാമെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ പറഞ്ഞു.
രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണ്. കണ്ണൂർ സർവകലാശാല വിഷയം ഉയർത്തി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി ഗവർണറുടെ അടുത്തെത്തി ശുപാർശ ചെയ്യുന്നത് ചരിത്രത്തിൽ ആദ്യം. രണ്ട് കൂട്ടരും ഒരുമിച്ച് ചെയ്തതാണ് ഇതെല്ലാം. 2019 ൽ നടന്ന കാര്യം ഇപ്പോൾ ഗവർണർ പറയുന്നത് എന്താണെന്നറിയില്ല. അതിന് മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പാണ്. ലോകായുക്ത ബില്ലും, സർവകലാ ശാലാ ബില്ലും ഒപ്പ് വെക്കില്ലെന്ന ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു.
ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വന്തം കേസില്‍ വിധി പറയാന്‍ ആരെയും അനുവദിക്കില്ലെന്നും താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. രാജ്ഭവനില്‍ ഇന്ന് വിളിച്ചുചേര്‍ത്ത അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടന്ന് ഗവര്‍ണര്‍ വീണ്ടും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി നല്‍കിയ മൂന്ന് കത്തുകളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.
2021 ഡിസംബര്‍ എട്ടിന് വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നുണ്ട്. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അവസാന കത്ത് ജനുവരി 16 നും ലഭിച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam