
പുതുപ്പള്ളി: എഐസിസി പുനഃസംഘടനയിൽ രമേശ് ചെന്നിത്തലക്ക് ഒരു അതൃപ്തിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കൂടുതൽ സ്ഥാനങ്ങളിൽ ഇരുന്നയാളാണ് രമേശ് ചെന്നിത്തല. എല്ലാവരുടെയും രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തലയുടെ പ്രവർത്തക സമിതി അംഗത്വവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അതൃപ്തിയുണ്ടാക്കേണ്ടതില്ലെന്നും സതീശൻ കോട്ടയത്ത് പറഞ്ഞു. എഐസിസി പുനഃസംഘടനയിൽ വലിയ സന്തോഷമുണ്ട്. മുതിർന്ന നേതാവായ എ. കെ ആന്റണി ഇല്ലാത്ത ഒരു വർക്കിംഗ് കമ്മിറ്റിയെ കുറിച്ച് ആലോചിക്കാനാവില്ലെന്നായിരുന്നു അദ്ദേഹം തുടരുന്നതിനെ കുറിച്ചുള്ള സതീശന്റെ പ്രതികരണം.
Read More: ശശി തരൂരും കെ സി വേണുഗോപാലും കോൺഗ്രസ് പ്രവർത്തകസമിതിയിൽ, ചെന്നിത്തല സ്ഥിരം ക്ഷണിതാവ്
പ്രവര്‍ത്തകസമിതിയില്‍ ക്ഷണിതാവ് മാത്രമാക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് വലിയ അതൃപ്തിയുണ്ടെന്ന രീതിയിൽ പുറത്ത് വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. രണ്ട് വർഷമായി പദവികളില്ലെന്നും ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നുമുള്ള പരാതിയും ചെന്നിത്തലക്കുണ്ട്. എന്നാൽ ഈ കാര്യത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. തന്റെ വികാരം പാർട്ടിയെ അറിയിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
കേരളത്തിൽ നിന്ന് കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായിയാണ് പ്രവർത്തകസമിതിയിൽ ഉൾപ്പപ്പെടുത്തിയിരിക്കുന്നത്. ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കരുത് എന്ന വികാരം നേതൃത്വത്തിൽ ശക്തമായതാണ് രമേശ് ചെന്നിത്തലക്ക് വിനയായത്. കെസി വേണുഗോപാലും ശശി തരൂരും രമേശ് ചെന്നിത്തലയും ഒരുമിച്ച് പ്രവർത്തകസമിതിയിലേക്ക് എത്തിയാൽ ഒരേ സമുദായത്തിൽ നിന്നും മൂന്ന് പേർ പ്രവർത്തകസമിതിയിലേക്ക് എത്തുമെന്നുള്ളതുകൊണ്ടാണ് രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതവായി മാത്രം പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്.