
കോട്ടയം: താത്കാലിക ജീവനക്കാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആക്ഷേപത്തിലുറച്ച് യുഡിഎഫ്. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് അവരെ പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വമാണ്. എന്നാൽ തങ്ങൾ പറയുന്നത് മനുഷ്യത്വമാണ്.
ഇന്നലെ വരെ അവിടെ ജോലി ചെയ്തിരുന്നയാളാണ് സതിദേവി. അവർക്ക് 8,000 രൂപ വരുമാനം ഉണ്ടായിരുന്നു. ആ വരുമാനം നിലച്ചുപോയി. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നത് യാഥാർത്ഥ്യമാണ്. അത് ഉമ്മൻ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് ശേഷവുമാണ്. അത് പിന്നെയെങ്ങനെ രാഷ്ട്രീയ ഗൂഢാലോചനയാകും? ജോലി ചെയ്യാത്തയാളെ പിരിച്ചുവിടാൻ കഴിയുമോയെന്നും വി ഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് ചോദിച്ചു.
സതിയമ്മയെ പുറത്താക്കിയ നടപടി ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ലെന്ന് മന്ത്രി ചിഞ്ചുറാണി ഇന്നലെ പ്രതികരിച്ചിരുന്നു. സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവർ ജോലി ചെയ്തതെന്നുമാണ് സർക്കാരിൻ്റെ വാദം. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവർ ജോലി ചെയ്തത്. ഇത്രയും നാൾ എങ്ങനെ ജോലി ചെയ്തു എന്ന് പരിശോധിക്കും. അടുത്ത തവണ ആവശ്യമെങ്കിൽ സതിയമ്മയെ പരിഗണിക്കുമെന്നും ചിഞ്ചു റാണി പറഞ്ഞു.
വിഷയത്തിൽ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തി. പരിയാരം വെറ്ററിനറി പോളിക്ലിനികിന്റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററിൽ പാർട്ട് ടൈം സ്വീപ്പർ താത്കാലിക ജോലി ഐശ്വര്യ കുടുംബശ്രീ വഴിയാണ് ചെയ്ത് വരുന്നത്. ആറ് മാസത്തെ വീതം കരാറാണിത്. നിലവിൽ ലിജിമോൾ എന്നയാളെയാണ് അവിടെ കുടുംബശ്രീ നിയമിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുൻപ് ഡപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിൽ ലിജിമോളല്ല ജോലി ചെയ്യുന്നതെന്നും സജിമോളാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തി. എന്നാൽ ലിജിമോളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ശമ്പളം പോയിരുന്നത്. അത് ശരിയായ നടപടിയല്ലാത്തതിനാൽ യഥാർത്ഥ ആൾ തന്നെ ജോലിക്ക് വരണമെന്നായിരുന്നു നിർദ്ദേശിച്ചത്. ലിജിമോൾക്ക് ഇനി ഒരു മാസം കൂടി ജോലി ചെയ്യാനാവും. ലിജിമോൾ വരുന്നതിന് മുൻപ് സതിയമ്മ അവിടെ ജോലി ചെയ്തിരുന്നു. ഒരാഴ്ച മുൻപ് ലിജിമോളല്ല ജോലി ചെയ്യുന്നതെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡപ്യൂട്ടി ഡയറക്ടർ പരിശോധിച്ചതെന്നും വകുപ്പ് അധികൃതർ പറഞ്ഞു.
'ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വം; ഞങ്ങള്‍ പറയുന്നത് മനുഷ്യത്വം '
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam