
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം അത്യന്തം വേദനാജനകമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മന്ത്രി വാർത്താ കുറിപ്പിൽ പറഞ്ഞു.
വിതുര സ്വദേശിയായ ആദിവാസി യുവാവ് ബിനു മരിച്ച സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആരോപണമുയർന്നത്. ബിനുവുമായി പോകവേ പ്രവർത്തകർ ആംബുലൻസ് തടഞ്ഞെന്നാണ് ഉയർന്ന ആരോപണം. ഇന്നലെ വൈകിട്ട് വിതുര താലൂക്ക് ആശുപത്രിയിലാണ് യൂത്ത് കോൺഗ്രസ് സമരം നടന്നത്. ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് യുവാവ് മരിച്ചത്. സംഭവത്തിൽ മെഡിക്കൽ ഓഫീസർ വിതുര പൊലീസിൽ പരാതി നൽകിയിരുന്നു.
വിതുര മണലി സ്വദേശിയായ ആദിവാസി യുവാവ് ബിനുവാണ് (44) മരിച്ചത്. ആംബുലൻസിന്‍റെ കാലപ്പഴക്കവും ഇൻഷുറൻസും തീർന്നെന്ന് ആരോപിച്ച് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. 20 മിനിറ്റോളം ആംബുലൻസ് തടഞ്ഞുനിർത്തിയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതോടെ രോഗി മരിച്ചതെന്ന് ആരോപിക്കുന്ന ബന്ധുക്കൾ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്.
ആത്മഹത്യക്ക് ശ്രമിച്ച ബിനുവിനെ ഇന്നലെ ഉച്ചയോടെയാണ് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത്. എന്നാൽ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.