
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിന് മുമ്പ് വാർഡിൽ രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തിന് ശേഷം സുരക്ഷാ പരിശോധനകള്‍ നടക്കുന്നതിനിടയില്‍, സര്‍ക്കാര്‍ അനുമതി ഇല്ലാതെയാണ് കെട്ടിടത്തിന്റെ 2, 3, 4 നിലകളില്‍ രോഗികളെ പ്രവേശിപ്പിച്ചത്. സംഭവത്തിൽ വീണാ ജോര്‍ജ് വിശദീകരണം തേടിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് വിശദീകരണം തേടാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ രോഗികളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല.
ആശുപത്രിയിൽ വീണ്ടും പുക ഉയര്‍ന്നത് ഗുരുതര വീഴ്ചയെന്നാണ് ഉയരുന്ന ആരോപണം. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയറ്ററുകളടക്കം പ്രവര്‍ത്തിക്കുന്ന ആറാം നിലയിലാണ് ഇന്ന് പുക ഉയര്‍ന്നത്. ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധനക്കിടെയാണ് പുക ഉയര്‍ന്നത്. സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കെട്ടിടത്തിന്‍റെ നിര്‍മാണത്തിലടക്കം അപാകതയുണ്ടെന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാൻ വിശദമായ പരാതി നൽകുമെന്നും എംകെ രാഘവൻ എംപി പറഞ്ഞു.
Read More:പുഴയോട് ചേർന്നുള്ള ഡാമിൽ കുളിക്കാൻ പോയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം