ഒളിവിലെ പ്രതി സെക്രട്ടേറിയറ്റില്‍! മുള്ളൻപ്പന്നിയെ കൊന്ന കേസിൽ പ്രതി ഒളിവിലെന്ന് വനംവകുപ്പ്, ക്യാമറ കണ്ടിട്ടും 'കൂളായി' വെള്ളനാട് ശശി

Published : Mar 12, 2026, 03:40 PM IST
vellanad sasi

Synopsis

മുള്ളൻപ്പന്നിയെ കൊന്ന കേസിൽ വനംവകുപ്പ് ഒളിവിലാണെന്ന് പറയുന്ന സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റുമായ വെള്ളനാട് ശശി സെക്രട്ടേറിയേറ്റിൽ. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനോട് തട്ടിക്കയറി.

തിരുവനന്തപുരം: മുള്ളൻപ്പന്നിയെ കൊന്ന കേസിൽ ഒളിവിലെന്ന് വനംവകുപ്പ് വാദിക്കുന്ന പ്രതി വെള്ളനാട് ശശി സെക്രട്ടേറിയേറ്റിൽ. വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയെ ദിവസങ്ങൾക്ക് മുമ്പ് ലോഡ്ജിൽ കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല. ഇന്ന് ശശി സെക്രട്ടേറിയേറ്റിൽ എത്തിയപ്പോള്‍ ദൃശ്യങ്ങൾ പകർത്തിയ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകനോട് ശശി തട്ടികയറി. ശശിയുടെ അറസ്റ്റ് വൈകുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ദൃശ്യങ്ങള്‍ ശ്രദ്ധേയമാക്കുന്നത്.

നിരന്തരം വിവാദത്തിൽപ്പെടുന്നയാളാണ് വെള്ളനാട് ശശി. വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്ന സംഭവത്തിൽ കഴിഞ്ഞ മാസം ശശിക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ ശശി സ്ഥലത്തില്ലായിരുന്നു. ശശി പങ്കെടുക്കേണ്ട വെള്ളനാട് സ്കൂളിലെ പരിപാടി സ്ഥലത്തും ഉദ്യോഗസ്ഥർ എത്തി. അവിടെയും ശശി എത്തിയിട്ടില്ലെന്നായിരുന്നു വിവരം. വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന പരാതിയും അടുത്തിടെ ശശിക്കെതിരെ ഉയര്‍ന്നു. 2024 സെപ്തംബറിൽ വെള്ളനാട് ശശി പത്തനംതിട്ടയിൽ വെച്ച് അറസ്റ്റിലായിരുന്നു. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് അന്ന് പൊലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

2021ൽ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകർത്ത കേസിലും വെള്ളനാട് ശശി അറസ്റ്റിലായിരുന്നു. തന്നോട് സമ്മതം ചോദിക്കാതെ ഫ്ലക്സ് ബോർഡിൽ നൽകിയ സ്വന്തം ചിത്രം വെട്ടിയെടുത്ത് വെള്ളനാട് ശശി പ്രതിഷേധിച്ചതും 2021ൽ ആയിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടിയെടുത്തത്. ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിന് പഞ്ചായത്ത്‌ സെക്രട്ടറിയെ വഴിയിൽ തടഞ്ഞതും ഇക്കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിലെ സ്കൂൾ അവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ; നിർണായക നിർദേശങ്ങൾ
ചെവിയിലും മുഖത്തും അടിച്ചു, വാഹന പരിശോധനക്കിടെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി