
തിരുവനന്തപുരം: വെമ്പായത്ത് സ്കൂൾ വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി സഹദ് ഒളിവിൽ പോകുന്നതിനായി ബന്ധുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കാറുമായി കടന്നത്. വട്ടപ്പാറ പൊലീസ് സംഘം സഹദിനെ കൃത്യം നടന്ന വെമ്പായത്തും, തുടർന്ന് വാഹനം ഒളിപ്പിച്ച കണിയാപുരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കന്യാകുളങ്ങര സ്വദേശിയായ പതിനാറുകാരിക്ക് നേരെ ഇന്നലെ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. വീട്ടിൽ നിന്നും പുസ്തകം വാങ്ങാനായി പുറത്തിറങ്ങിയ പെൺകുട്ടിയെ കാറിൽ കാത്തുനിന്ന പ്രതി വഴിയിൽ തടയുകയും കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി വാഹനവുമായി സംഭവസ്ഥലത്തു നിന്നും അതിവേഗം രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വൈകുന്നേരത്തോടെയാണ് പ്രതിയെ പിടികൂടിയത്.
മൊബൈൽ ടവർ ലൊക്കേഷനുകളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വേഗത്തിൽ വലയിലാക്കാൻ പൊലീസിനായി. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ തന്‍റെ വാഹനം കണിയാപുരത്തുള്ള ഒരു ബന്ധുവിന്‍റെ വീട്ടിൽ സഹദ് ഉപേക്ഷിക്കുകയായിരുന്നു. തന്‍റെ വാഹനം മറ്റൊരു വാഹനവുമായി അപകടത്തിൽപ്പെട്ടുവെന്ന് ബന്ധുവിനെ വിശ്വസിപ്പിച്ച ശേഷമാണ് കാർ അവിടെയിട്ടത്. തുടർന്ന് ബന്ധുവിന്‍റെ മറ്റൊരു കാറെടുത്ത് അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഈ വാഹനത്തിൽ വെമ്പായം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയ പൊലീസ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെ മറ്റ് കേസുകളുമുണ്ടെന്നാണ് വിവരം. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam