
പത്തനംതിട്ട: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ലൈഫ് ഫണ്ട് തട്ടിപ്പിന് രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന സംശയത്തിൽ പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളും. റിമാൻഡിലുള്ള റാണി ലക്ഷ്മിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.
വി.ഇ.ഒ റാണി ലക്ഷ്മി നടത്തിയ തട്ടിപ്പിന്‍റെ വ്യാപ്തി ഒരു കോടിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകൾക്ക് പുറമെ അരുവാപ്പുലത്തും തദ്ദേശവകുപ്പിന്‍റെ പരിശോധന തുടരുകയാണ്. ലൈഫ് ഗുണഭോക്ത പട്ടിക അട്ടിമറിച്ച് വ്യാജരേഖയുണ്ടാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരുകികയറ്റി അവരുടെ അക്കൗണ്ടുകളിലേക്ക് ഫണ്ട് മാറ്റി. നാളുകളായുള്ള ഈ തട്ടിപ്പ് റാണി ലക്ഷ്മി എന്ന ജീവനക്കാരി മാത്രം വിചാരിച്ചാൽ നടക്കില്ലെന്നാണ് പൊലീസ് നിഗമനം.
തട്ടിപ്പിന് പിന്നിൽ വ്യക്തമായ ആസൂത്രണവും ഒത്താശയുമുണ്ടെന്ന് പൊലീസ് കരുതുന്നു. അരക്കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടന്ന സീതത്തോട് പഞ്ചായത്തിൽ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്‍റെ പങ്ക് കൂടി അന്വേഷിക്കും. തണ്ണിത്തോട്ടിലും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ലൈഫ് പദ്ധതിക്ക് വാസയോഗ്യമല്ലാത്ത ഭൂമി വാങ്ങി തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം മുൻപ് ഉയർന്നുവന്ന പ്രദേശങ്ങളാണിത്. അനർഹർക്ക് ലൈഫ് പദ്ധതിയിൽ വീട് നൽകിയെന്ന പരാതിയും വന്നിരുന്നു. റാണി ലക്ഷ്മി തട്ടിയെടുത്ത പണം എന്തിനൊക്കെ ചെലവിട്ടുവെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നു. നിലവിൽ തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇനി സീതത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലെ പരാതിയിലും അറസ്റ്റ് ഉണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam