
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള കേരള സിഎം എന്ന തട്ടുപൊളിപ്പൻ വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കൊവിഡ്, പ്രളയ രക്ഷകനായി മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ഗാനത്തില്‍ നിരവധി വിശേഷണങ്ങളും പിണറായി വിജയന് നൽകുന്നുണ്ട്. അതേസമയം, ചില ഇടത് കേന്ദ്രങ്ങളില്‍ നിന്നടക്കം ഗാനത്തിന് വിമർശനവുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള മെഗാ തിരുവാതിര ഉണ്ടാക്കിയ വിവാദം കെട്ടടങ്ങുമ്പോഴാണ് പുതിയ പാട്ടിന്‍റെ രംഗപ്രവേശം.
തീയില്‍ കുരുത്ത കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമെല്ലാമാണ് പാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. ബ്രണ്ണൻ കോളേജിലെ പിണറായിയുടെ പാര്‍ട്ടി പ്രവർത്തനവും വീഡിയോ ഗാനത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദം ഗൂഢാലോചനയെന്ന വിമർശനത്തോടെയാണ് പാട്ടിന്‍റെ തുടക്കം.ലോക്സഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് സിപിഎം തയ്യറെടുക്കുമ്പോഴാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
യുവാക്കളെ ലക്ഷ്യമിട്ടാണ് വരികളും നൃത്തവുമെല്ലാം ഒരുക്കിയിരിക്കുന്നത്. നിഷാന്ത് നിളയാണ് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്.സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ പാട്ടിന് എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സൈബർ ഇടത് ഗ്രൂപ്പുകൾ ഇത് പ്രചരിപ്പിക്കുമ്പോൾ തന്നെ ഒരു വിഭാഗം പരിഹാസവും ഉയർത്തുന്നുണ്ട്. മുൻപ് പി.ജയരാജനെ പുകഴ്ത്തിയുള്ല ഗാനം വ്യക്തിപൂജയെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി തള്ളിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam