
തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ വിജിലന്‍സ് കേസെടുത്തു. ആരെയും പ്രതി ചേര്‍ത്തിട്ടില്ല. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. സിബിഐ വരുന്നതിലെ അപകടം മുന്നില്‍ കണ്ട് വിജലന്‍സ് അന്വേഷണം തുടങ്ങിയത് മുതലുള്ള രാഷ്ട്രീയ തന്ത്രമാണ് വടക്കാഞ്ചേരി ലൈഫ് അന്വേഷണത്തിനെതിരെ എത്രയും വേഗം നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സിബിഐ ചോദ്യം ചെയ്യുമെന്ന ബിജെപി നേതാക്കളുടെ പരസ്യപ്രഖ്യാപനം വെല്ലുവിളിയായാണ് എല്‍ഡിഎഫ് നേതൃത്വം കണക്കാക്കുന്നത്. നിയമനടപടിക്കൊപ്പം വിജിലന്‍സ് അന്വേഷണം വേഗത്തിലാക്കാനായി എഫ്ഐആറിട്ട് കേസെടുക്കുകയും ചെയ്തു.
സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമവകുപ്പാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. സിബിഐ എഫ്ഐആർ റദ്ദാക്കണം എന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടം നിലനിൽക്കില്ല. യൂണിടാക്കും റെഡ് ക്രെസെന്‍റും തമ്മിൽ ആണ് ലൈഫ് മിഷനിൽ കരാറിൽ ഏർപ്പെട്ടത്. ഇതിൽ സർക്കാരിനു പങ്കില്ല. എഫ്ഐആർ നിയമവിരുദ്ധവും നിയമവ്യവസ്ഥയെ അവഹേളിക്കുന്നതും ആണെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിന്‍റെ ഹർജി കോടതി നാളെ പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam