വർഷങ്ങളായി പല സമരങ്ങൾ നടത്തിയിട്ടും വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പരാതി.
കാസര്‍കോട്: പട്ടിണി സമരവുമായി സംസ്ഥാനത്തെ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർ. ജോലിഭാരം കുറയ്ക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജോലിക്കിടയിലെ പട്ടിണി സമരം. രാഷ്ട്രീയ ചായ്‍വുള്ള സർവ്വീസ് സംഘടനകളെ ഒഴിവാക്കി വോയിസ് ഓഫ് റവന്യൂ എന്ന പൊതു സംഘടനയുടെ കീഴിലാണ് സമരം. 1970 മുതൽ തുടരുന്ന സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുക, സ്ഥാനക്കയറ്റവും ശമ്പള പരിഷ്കരണവും നടപ്പിലാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. വർഷങ്ങളായി പല സമരങ്ങൾ നടത്തിയിട്ടും വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പരാതി.
ശമ്പളകമ്മീഷനും അഡ്‍മിനിസ്ട്രേറ്റീവ് ട്രൈബൂണലും കോടതിയും അനുകൂല തീരുമാനങ്ങൾ എടുത്തിട്ടും സർക്കാർ അവഗണിക്കുന്നെന്നാണ് ആരോപണം. കൂടാതെ കമ്പ്യൂട്ടർ വത്കരണം നടപ്പിലാക്കിയിട്ടും ആവശ്യമായ ഉപകരണങ്ങളോ ഇന്‍റര്‍നെറ്റ് സംവിധാനമോ പലയിടത്തും ലഭ്യമല്ല. ജീവനക്കാരെയും പൊതുജനങ്ങളെയും പ്രയാസത്തിലാക്കുന്ന ഇത്തരം പ്രശ്‍നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കിൽ പണിമുടക്ക് അടക്കം പ്രത്യക്ഷ സമരം നടത്താനാണ് നീക്കം.