
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയൽ റൺ ഉദ്ഘാടന വേദിയിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനൻ തുറമുഖം യാഥാർത്ഥ്യമാക്കാനായി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ആരും പരാമർശം നടത്താത്തതിൽ വിമർശനവുമായി വി എസിന്‍റെ മുൻ സ്റ്റാഫ് എ സുരേഷ് രംഗത്ത്. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി വി എസ് നടത്തിയ കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ സുരേഷ്, ഇന്നത്തെ ഉത്ഘാടന വേദിയിൽ പ്രസംഗിച്ച ആരെങ്കിലും അദ്ദേഹത്തിന്‍റെ പേര് പരാമർശിക്കും എന്ന് വല്ലാതെ ആശിച്ചു പോയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. സത്യത്തിനും... ആശകൾക്കും... ആഗ്രഹങ്ങൾക്കും... പ്രസക്തിയില്ലാത്ത കെട്ട കാലം... എന്ന് കുറിച്ചുകൊണ്ടാണ് സുരേഷ് കുറിപ്പ് അവസാനിപ്പിച്ചത്.
സുരേഷിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
വിഴിഞ്ഞം ആദ്യ ഘട്ടം യാഥാർഥ്യമായി..
മദർഷിപ്പ് നങ്കൂരമിട്ടു.. ഏറ്റവും സന്തോഷം..
പക്ഷെ ഇതിന് തുടക്കം കുറിച്ച് കൊണ്ട് ആദ്യ കരാറിൽ ഒപ്പിട്ടതും....
VISIL അതായത് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എന്ന സ്വാതന്ത്ര്യ കമ്പനിക്ക് രൂപം നൽകിയതും... ബാങ്കുകളുടെ consortium രൂപീകരിച്ചു തുറമുഖത്തിനായി പണം സ്വരൂപിക്കാൻ ശ്രമിക്കുകയും.....
അതിനു വേണ്ടി നിരവധി യോഗങ്ങൾ വിളിക്കുകയും... (പിന്നീട് ഏതോ കേന്ദ്രത്തിൽ നിന്നും പാര വന്നതോടെ ആ ശ്രമം പാതി വഴിയിൽ ഉപേക്ഷിച്ചു )
പിന്നീട് ഗൗതം അദാനി ആദ്യമായി നേരിട്ട് വിഴിഞ്ഞം തുറമുഖത്തിനായി ചർച്ച നടത്താൻ വന്നു ചർച്ച നടത്തിയതും ഒക്കെ...
മേല്പറഞ്ഞ കാര്യങ്ങൾ നടത്തിയത് സ വി എസ് ആയിരുന്നു... വി എസ്സ് സർക്കാരിന്റെ കാലത്തായിരുന്നു...
ഇന്നത്തെ ഉത്ഘാടന വേദിയിൽ പ്രസംഗിച്ച ആരെങ്കിലും സ വി എസ്സിന്റെ പേര് പരാമർശിക്കും എന്ന് വല്ലാതെ ആശിച്ചു പോയി...
സത്യത്തിനും... ആശകൾക്കും... ആഗ്രഹങ്ങൾക്കും... പ്രസക്തിയില്ലാത്ത കെട്ട കാലം...
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം