ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടുക്കിയിൽ ഉരുൾപൊട്ടൽ 

By Web TeamFirst Published Aug 6, 2022, 6:48 AM IST
Highlights

കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള വനമേഖലകളിൽ ശക്തമായ മഴ തുടർന്നേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള വനമേഖലകളിൽ ശക്തമായ മഴ തുടർന്നേക്കും. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും ഗതിയും മഴയ്ക്ക് അനുകൂലമാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. 

മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി, രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിൽ 

ഇടുക്കി : മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ആളപായമില്ല.  രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.  175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിഞ്ഞ് വീണ് മൂന്നാർ വട്ടവട ദേശീയപാത തകർന്ന നിലയിലാണ്. വട്ടവട ഒറ്റപ്പെട്ടു. 

Kerala Rain : സംസ്ഥാനത്ത് കനത്ത മഴക്ക് ശമനം? നാളെ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലർട്ടില്ല, 4 ജില്ലയിൽ യെല്ലോ

കോട്ടയത്ത്‌ മഴയ്ക്ക് ശമനം 

കോട്ടയത്ത്‌ ഇന്ന് മഴയ്ക്ക് നേരിയ ശമനം. പടിഞ്ഞാറൻ  മേഖലകളിലെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലും വൈക്കം, ചങ്ങനാശേരി താലൂക്കിൽ നിരവധിയിടങ്ങളിലും വെള്ളം കയറി. ജില്ലയിൽ ആകെ 63 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 

ഇടുക്കിയിൽ കാട്ടരുവിയിൽ വീണ് കാണാതായ ആദിവാസി ബാലനായി തെരച്ചിൽ തുടരുന്നു

ചാലക്കുടി പുഴയിലെ ജലനിരപ്പ് കുറയുന്നു  

ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവിൽ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. പറമ്പിക്കുളത്ത് നിന്നും തുണക്കടവിൽ നിന്നും 8500 ക്യുസെക്സ് വെള്ളം മാത്രമാണ് ഇപ്പോൾ പെരിങ്ങൽക്കുത്തിൽ എത്തുന്നത്. അതേസമയം ചാലക്കുടിക്ക് താഴെയുള്ള അഞ്ച് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് തിരിച്ചുവരാൻ രണ്ടു ദിവസമെടുക്കും. ചാലക്കുടിയിൽ മാത്രം 40 ക്യാമ്പുകളിലായി 1071 പേരാണ് ഉള്ളത്. 

പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു
 

click me!