
പാലക്കാട്: വടക്കൻ കേരളത്തിൽ പാലക്കാടൊഴികെയുള്ള ജില്ലകളില്‍ മഴ (rain) കുറഞ്ഞു. പാലക്കാട് ജില്ലയില്‍ ഉച്ചക്ക് ശേഷം മഴ ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെളളം കയറി. മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചു. പുഴകളില്‍ അപകടകരമായ രീതിയില്‍ വെള്ളം കൂടിയിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണ്.
മലയോര മേഖലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പറമ്പിക്കുളത്തിനും തൂണക്കടവിനും ഇടയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പാലക്കാട് ടൗൺ റെയിൽവെ സ്റ്റേഷൻ റോഡിലടക്കം വെള്ളം കയറി. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസക്യാംപുകൾ തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകളും പോത്തുണ്ടി ഡാമിന്‍റെ ഷട്ടറുകളും കൂടുതല്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചു.
മലപ്പുറത്ത് മഴയില്ലെങ്കിലും ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയന്നതിനാൽ പൊന്നാനി, തിരൂർ താലൂക്കുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പൊന്നാനിയിൽ രണ്ടു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി 9 വീടുകൾ ഭാഗീകമായി തകർന്നു.
വയനാട്ടിൽ ഇടവിട്ട മഴ തുടരുന്നുണ്ടെങ്കിലും നാശനഷ്ടങ്ങളില്ല. മുൻകരുതലിന്‍റെ ഭാഗമായി കണ്ണൂരിൽനിന്നെത്തിയ 25അംഗ കേന്ദ്രസംഘം വയനാട്ടിൽ തുടരുകയാണ്. കണ്ണൂരിൽ മലയോര മേഖലയിലുൾപ്പെടെ ഇടവിട്ട കനത്ത മഴയുണ്ട്. കണ്ണവം കുറിച്യ കോളനിയിലെ ഒരു വീട് പൂർണ്ണമായി തകർന്നെങ്കിലും ആളപായമില്ല. കാസർകോട് ഇന്നലെ രാത്രിമുതൽ മഴ വിട്ടുനിൽക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam