
തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി അംഗത്വം സ്വീകരിച്ചത് അടുത്തിടെയാണ്. കഴിഞ്ഞ ദിവസം ദില്ലിയിൽ വെച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് മേജർ രവിക്ക് അംഗത്വം നൽകി സ്വീകരിച്ചത്. ഇതിന് പിന്നാലെ മേജർ രവിയെ സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തിരുന്നു. താൻ ബിജെപിയിൽ അംഗ്വത്വം സ്വീകരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് മേജർ രവി. തന്‍റെ പക്കൽ സഹായമഭ്യർത്ഥിച്ചെത്തുന്ന ആളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരത്തിലുള്ളവരുടെ സഹായം കൂടി വേണ്ട സാഹചര്യമാണ് ഉള്ളതെന്നും അതിനാലാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ മേജർ രവി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
നിരവധി ആളുകളുടെ പരാതികളും പ്രശ്നങ്ങളും നിത്യേന കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും അതിനെല്ലാം കൃത്യമായ പരിഹാരം കാണണമെങ്കിൽ അധികാരത്തിലുള്ളവരുടെ സഹായം കൂടി വേണ്ട സാഹചര്യമാണ് നമ്മുക്കുള്ളത്. ഇതാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണം. ദില്ലിയിലെ ബിജെപി നേതൃത്വം തന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മേജർ രവി പറഞ്ഞു.നേരത്തെ കോണ്‍ഗ്രസിന്‍റേയും സിപിഎമ്മിന്‍റേയും വേദികളിൽ പങ്കെടുത്തിരുന്നു. എന്നാൽ ഒരു പാർട്ടിയിലും ഔദ്യോഗിക പദവികൾ കൈകാര്യം ചെയ്തിരുന്നില്ല.
താൻ പല പാർട്ടികളിലും ചേർന്നതായി പ്രചാരണങ്ങളുണ്ടായി. ഇത്തരത്തിൽ പരക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കുന്നതാണ് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പദവിയെന്നും മേജർ രവി പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയോടെ സാധാരണക്കാർക്കായി പ്രവർത്തിക്കണമെന്നാണ് തീരുമാനമെന്നും രവി പറഞ്ഞു. ബിജെപി എല്ലാക്കാലത്തും ദേശീയതയെയാണ് പിന്തുണച്ചത്. സിപിഎം പിന്തുണയ്ക്കുന്നത് ചൈനയേയാണ്. സ്കൂൾ കാലത്ത് ശാഖ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. എബിവിപി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് കെ.എസ‍്‍.യുവിൽ പ്രവർത്തിച്ചത്. എന്നാല്‍ ഇന്ന് സാഹചര്യങ്ങളിൽ മാറ്റം വന്നു. രാജ്യത്തിന്റെ അഭിമാനം ലോകത്തിന് മുന്നിൽ കൂടുതലായി ഉയർത്തിയ ഒരു നേതാവിനെയാണ് നമ്മുക്ക് കാണാനുള്ളത്. പ്രധാനമന്ത്രി ഏതൊരു രാജ്യം സന്ദർശിക്കുമ്പോഴും വലിയ ആരാധനയോടെയാണ് എല്ലാവരും അദ്ദേഹത്തെ കാണുന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ പാർട്ടിയിൽ തന്നെ അംഗമാകാന്‍ മടിക്കുന്നത് എന്തിനാണെന്ന് മേജർ രവി ചോദിക്കുന്നു. പാർട്ടിയിൽ നിന്ന് ഒന്നും ലഭിക്കണമെന്ന് ലക്ഷ്യമിട്ടിട്ടില്ല. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിനൊപ്പം കൈ ചേർക്കുക മാത്രമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്- മേജർ രവി വ്യക്തമാക്കി.
Read More : തീർത്ഥാടക സംഘം സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ചു, അസ്സമിൽ 12 പേർക്ക് ദാരുണാന്ത്യം, 25 പേർക്ക് പരിക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam