
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകുമോയെന്നതില്‍ ആകാംക്ഷ. കെ സുധാകരനെ മാറ്റുന്നതിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനം എടുക്കുമെന്നാണ് സൂചന. അതേസമയം മാറ്റാൻ ഉള്ള നീക്കത്തോട് ഇപ്പോഴും സുധാകരൻ തുടരുന്ന എതിർപ്പ് നേതൃത്തെ വെട്ടിലാക്കുന്നുണ്ട്. അനാരോഗ്യം പറഞ്ഞ് മൂലയ്ക്ക് ഇരുത്താൻ ശ്രമം ഉണ്ടെന്ന് എഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ സുധാകരൻ തുറന്നടിച്ചിരുന്നു. സുധാകരൻ പറഞ്ഞത് വലിയ ചർച്ചയായി മാറുകയും ചെയ്തു. സുധാകരന് പകരം ഉയർന്ന പേരുകളോടും പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ഉടൻ മാറ്റുമെന്ന സൂചനയ്ക്കിടെ വഴങ്ങില്ലെന്ന് സുധാകരൻ സൂചന നൽകിയത് നേതൃത്വത്തിനും അപ്രതീക്ഷിത തിരിച്ചടിയായി.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയത്. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എത്രയോ വര്‍ഷത്തെ പാരമ്പര്യം തനിക്കുണ്ടെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നു. കേരള രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെ കുറിച്ച് വാർത്ത ഉണ്ടാക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്നെ മാറ്റുന്നു എന്നൊരു ഫീൽ ഉണ്ടായിട്ടില്ല. അത്തരത്തിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. പുതിയ പേരുകൾ എവിടുന്ന് വരുന്നു എന്നറിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പലരും എനിക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന് കാണുന്നുണ്ട്. എന്നാല്‍ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഇല്ലയോ എന്ന് ഞാൻ അല്ലെ പറയേണ്ടതെന്നാണ് സുധാകരന്‍ ചോദിക്കുന്നത്. എന്ത് ആരോഗ്യ പ്രശ്നം ഉണ്ടെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഇല്ലേ. അത് മറച്ചുവയ്ക്കേണ്ട കാര്യം എന്താണ്. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും വല്ലായ്മ ഉണ്ടായിട്ടുണ്ടോ എന്നും ഞാൻ നോർമൽ അല്ലാത്ത എന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നും സുധാകരന്‍ ചോദിക്കുന്നു.