
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ (welfare pension) ഇനിയും വര്‍ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസനം കുടിലുകളിലെത്തിച്ചത് പിണറായി സർക്കാരാണെന്നും റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങൾക്കും ക്ഷേമ പെൻഷനുകൾക്കും പിണറായി സര്‍ക്കാര്‍ ഊന്നൽ നൽകിയതായും കോടിയേരി അവകാശപ്പെട്ടു.
എതിര്‍പ്പ് ശക്തമായതോടെ കല്ലിടലിൽ നിന്നും പിന്നോട്ട് പോയെങ്കിലും കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നാവര്‍ത്തിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സർക്കാരാണിതെന്നും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെ ഓര്‍മ്മിപ്പിച്ച് കോടിയേരി സൂചിപ്പിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിക്ക് അനുകൂലമായ ജനവിധി സിൽവര്‍ ലൈൻ പദ്ധതിക്ക് ജനങ്ങൾ അനുകൂലമാണെന്നാണ് സൂചിപ്പിക്കുന്നത്. പദ്ധതിക്ക് വേണ്ടി കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ നടത്തും. അതിനായി പണം സർക്കാർ കണ്ടെത്തും. ഇടത് സര്‍ക്കാര്‍ കെ റെയിലിന് വേണ്ടി ഭൂമി നഷ്ടപെടുന്നവർക്കൊപ്പമാണ്. നഷ്ടപരിഹാരമായി ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ തുക നൽകണമെന്നാണെങ്കിൽ അതും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി വിശദീകരിച്ചു. കേരളത്തിൽ മൂന്നാം ഇടതു സർക്കാർ വരാതിരിക്കാൻ കെ. റെയിലിനെതിരായ രാഷ്ടീയ സമരം വിമോചന സമരമാക്കാൻ ഒരു വിഭാഗം ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
Silver Line : 'സർവേ രീതി മാത്രമാണ് മാറിയത്'; കെ റെയിൽ വരുമെന്ന് ആവര്‍ത്തിച്ച് ഇ പി ജയരാജൻ
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ പഴയ കണക്ക് നോക്കേണ്ടെന്നും കോടിയേരി അഭിപ്രായപ്പെട്ടു. വികസനം വേണമെന്നും പറയുന്നവരും വേണ്ടെന്നു പറയുന്നുവരും പറയുന്നവർ തമ്മിലാണ് തൃക്കാക്കരയിൽ മത്സരമെന്നും കോടിയേരി വിശദീകരിച്ചു. ഒത്ത് പിടിച്ചാൽ തൃക്കാക്കര പോരുമെന്ന മുഖ്യമന്ത്രിയുടെ വിലയിരുത്തലിനോട് ചേർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടേയും പ്രതികരണം. മണ്ഡലം രൂപീകരിച്ചത് മുതലുള്ള വലത് ചായ് വിൻറെ ചരിത്രത്തിൽ കോൺഗ്രസ് ആത്മവിശ്വാസം കൊള്ളുമ്പോഴാണ് കോൺഗ്രസ് കുത്തക സീറ്റ് പിടിച്ച സമീപകാല ഉപതെരഞ്ഞെടുപ്പ് ചരിത്രം കോടിയേരി ഓർമ്മിപ്പിക്കുന്നത്.