വിഎസിനുള്ള പത്മപുരസ്ക്കാരം സ്വീകരിക്കുന്നതിലെ അവ്യക്തത ഒടുവിൽ അവസാനിക്കുകയാണ്. കുടുംബം തീരുമാനിക്കട്ടെയെന്ന് പാർട്ടിയും പാർട്ടി നിലപാട് എടുക്കട്ടെയെന്ന് കുടുംബവും പറയുന്നതിനിടെ പുരസ്കാരം വാങ്ങേണ്ട എന്നതാണ് പാർട്ടിലൈൻ എന്ന് ജനറൽ സെക്രട്ടറി എംഎ ബേബി

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് കിട്ടിയ പത്മവിഭൂഷൻ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം. പാർട്ടി നിലപാട് അനുസരിച്ച് കുടുംബം തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, പാർട്ടി പറയുന്നത് അംഗീകരിക്കുമെന്നാണ് വിഎസിൻ്റെ കുടുംബം ആവർത്തിക്കുന്നത്.

വിഎസിനുള്ള പത്മപുരസ്ക്കാരം സ്വീകരിക്കുന്നതിലെ അവ്യക്തത ഒടുവിൽ അവസാനിക്കുകയാണ്. കുടുംബം തീരുമാനിക്കട്ടെയെന്ന് പാർട്ടിയും പാർട്ടി നിലപാട് എടുക്കട്ടെയെന്ന് കുടുംബവും പറയുന്നതിനിടെ പുരസ്കാരം വാങ്ങേണ്ട എന്നതാണ് പാർട്ടിലൈൻ എന്നും അതിലേക്ക് കുടുംബവുമെത്തുമെന്നും ജനറൽ സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിക്കുന്നു. പുരസ്ക്കാര പ്രഖ്യാപനത്തിന് പിന്നാലെ ജനമനസിൽ വിഎസിനുള്ള അംഗീകാരമെന്ന് കുടുംബം സന്തോഷം പ്രകടിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി സ്വാഗതം ചെയ്തു. പക്ഷേ വിഎസ് ജീവിച്ചിരുന്നങ്കിൽ വാങ്ങില്ലെന്ന എംഎ ബേബിയുടെ നിലപാട് ആണ് നിർണ്ണായകമായത്. ഇതോടെ പാർട്ടിക്ക് തീരുമാനം വിട്ടു വിഎസിൻറെ മകൻ അരുൺകുമാർ. ഔദ്യോഗിക നിലപാടെന്ന രീതിയിൽ ഒരു ആശയവിനിമയം ഇതുവരെ പാർട്ടി നടത്തിയിട്ടില്ല. ഇരുകൂട്ടരും പരസ്പരം സംസാരിച്ചൊരു ധാരണയിലെത്തി സമവായമുണ്ടാക്കാനാണ് സാധ്യത.

രാഷ്ട്രീയ വിമര്‍ശനങ്ങൾക്ക് വരെ ഇടയാക്കുമെന്നതിനാൽ തീരുമാനം അടിച്ചേൽപ്പിച്ചു എന്ന പേരുദോഷം പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. മാത്രമല്ല ഇത്തരം പുരസ്കാരങ്ങൾക്ക് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ കൂടി ഉണ്ടെന്ന നിലപാടും സിപിഎമ്മിനുണ്ട്. വാങ്ങണമെന്നോ വാങ്ങരുതെന്നോ തീര്‍ത്ത് പറയാതെ. എന്നാൽ പുരസ്കാരം കൈപ്പറ്റാതെ നയത്തിൽ പ്രശ്നം അവസാനിപ്പിക്കാനാണ് നിലവിലെ നീക്കം.

YouTube video player