
കൊല്ലം: ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് സംഭവിച്ച ദാരുണാന്ത്യത്തിൽ കണ്ണീരോടെ വന്ദനയുടെ സുഹൃത്തുക്കളും അധ്യാപകരും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ മൃതശരീരം കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനം തുടരുകയാണ്. വൻജനാവലിയാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിച്ചേർന്നിട്ടുള്ളത്. അസീസിയ മെഡിക്കൽ കോളേജിലെ ഹൗസ് സർജനാണ് കൊല്ലപ്പെട്ട വന്ദന ദാസ്.
ഹൗസ് സർജൻസിയുടെ ഭാഗമായി ഒരു മാസത്തെ പോസ്റ്റിംഗിനാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയത്. ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളും വിദ്യാർത്ഥികളുമടക്കം നിരവധി പേർ വന്ദനക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി എത്തിച്ചേർന്നിരുന്നു. അസീസിയ കോളേജിലെ പൊതുദർശനത്തിന് ശേഷം വന്ദനയുടെ മൃതദേഹം ജന്മനാടായ കടുത്തുരുത്തിയിലേക്ക് കൊണ്ടുപോകും. മുട്ടുചിറയിലെ വീട്ടിലേക്കാണ് മൃതദേഹം എത്തിക്കുക. നാളെ രാവിലെയാണ് സംസ്കാര ചടങ്ങുകൾ നടത്തുക.
പൊലീസ് കസ്റ്റഡിയിലുള്ള പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. വീട്ടിൽ വെച്ച് അതിക്രമങ്ങൾ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേർന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയിൽ വെച്ചും പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നു.
സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചിലേറെ തവണയാണ് കുത്തേറ്റത്. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിന് കുത്തേറ്റു. വനിതാ ഡോക്ടറുടെ മരണത്തെ തുടർന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്തു.
ഡോക്ടർ വന്ദനക്ക് അഞ്ചിലേറെ കുത്തേറ്റു, കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവ്, പ്രതി അധ്യാപകൻ
കൊട്ടാരക്കര ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്നു, ആക്രമിച്ചത് പൊലീസ്കസ്റ്റഡിയിലെടുത്ത യുവാവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam