
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്രാ സൗകര്യം ലഭ്യമാകും. യാത്രയ്ക്ക് നിരക്കില്ലെങ്കിലും യാത്രക്കാർ നിർബന്ധമായും കണ്ടക്ടറിൽ നിന്ന് 'സീറോ-വാല്യൂ' ടിക്കറ്റ് കൈപ്പറ്റേണ്ടതുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ബസുകളിൽ 'പ്രിയദർശിനി' പദ്ധതി സൂചിപ്പിക്കുന്ന പ്രത്യേക സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും. യാത്രക്കാർ ബസിൽ കയറിയ ശേഷം കണ്ടക്ടറോട് വിവരം അറിയിച്ച് പൂജ്യം രൂപ രേഖപ്പെടുത്തിയ പ്രത്യേക ടിക്കറ്റ് വാങ്ങണം.
ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാൽ 500 രൂപ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തുന്നതിനും പദ്ധതിയുടെ ഭാഗമായി സർക്കാരിൽ നിന്ന് കെഎസ്ആർടിസിക്ക് ലഭിക്കേണ്ട സബ്സിഡി കണക്കാക്കുന്നതിനുമാണ് പൂജ്യം രൂപ മൂല്യമുള്ള പ്രത്യേക ടിക്കറ്റുകൾ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പ്രിയദർശിനി പദ്ധതിയിലൂടെ പൊതുഗതാഗത രംഗത്ത് സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെയും സഞ്ചാര സൗകര്യം കൂടുതൽ മെച്ചപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാവുക. എല്ലാത്തരം ഓർഡിനറി കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമായിരിക്കും. സൗജന്യ യാത്ര ലഭ്യമാവുന്ന ബസുകളിൽ പ്രിയദർശിനി സ്റ്റിക്കറുകൾ പതിക്കുന്നത് പൂർത്തിയായിട്ടുണ്ട്.
പ്രിയദർശിനി ബസ് യാത്രക്ക് ഇനി ഒരു ദിവസം മാത്രം ബാക്കി.സംസ്ഥാനത്ത് 3125 ബസ്സുകളിലാണ് സൗജന്യം ലഭിക്കുക. സൗജന്യ യാത്ര ഒരുക്കിയിരിക്കുന്ന ബസിന്റെ മുൻവശത്തും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. സീറോ ടിക്കറ്റാണെങ്കിലും കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണമെന്നും സൗജന്യ യാത്ര ഇല്ലാത്ത ബസിൽ കയറിയാൽ സ്ത്രീകളോട് ഇക്കാര്യം മുൻകൂട്ടി പറയണമെന്നുമാണ് ജീവനക്കാർക്ക് കെഎസ്ആര്‍ടിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേകം ടിക്കറ്റ് നൽകണമെന്നും അധിക ലാഗേജിന് ചാർജ് ഈടാക്കണമെന്നും കെഎസ്ആര്‍ടിസി ജീവനക്കാർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam