കൊട്ടാരക്കരയിൽ സർക്കാർ ഉത്തരവുണ്ടായിട്ടും ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

Published : Feb 05, 2026, 05:53 PM IST
School teacher

Synopsis

ചുരിദാർ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകി.

തിരുവനന്തപുരം: ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു. സത്യൻ സ്മാരക ഹാളിൽ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. ഇത്തരം നടപടികൾ സ്ത്രീ സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.

ഇന്നലെ രാവിലെയാണ് നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഡ്യൂട്ടിക്കെത്തിയ പ്രധാന അധ്യാപിക സിന്ധുവിനെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റിൽ തടഞ്ഞത്. എച്ച് എം ചുരിദാർ ഇട്ട് വന്നാൽ അകത്തേക്ക് കടത്തിവിടേണ്ട എന്നതാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്നു മറുപടി. ടീച്ചർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് എത്തി അകത്ത് കയറ്റി. അധ്യാപികയുടെ പരാതിയിൽ കൊട്ടാരക്കര പൊലീസ് സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ കേസെടുത്തു. തടഞ്ഞുവെച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. സ്കൂൾ മാനേജർ സുരേഷ് കുമാർ അധികാര ദുർവിനിയോഗമാണ് നടത്തുന്നതെന്ന് അധ്യാപിക പറയുന്നു. അധ്യാപികമാർ സാരി തന്നെ ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. ജോലി ചെയ്യാൻ കഴിയാത്ത വിധം മാനേജർ നിരന്തരം ബുദ്ധിമുട്ടികയാണെന്നും സിന്ധു ആരോപിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിൽ ആകെ 300 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 69 എണ്ണം പരിഹരിച്ചു. 17 എണ്ണത്തിൽ റിപ്പോർട്ട് തേടി. 5 പരാതികൾ കൗൺസിലിങ്ങിന് വിട്ടു. ശേഷിക്കുന്ന 209 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. സിറ്റിങ്ങിൽ കമീഷൻ അധ്യക്ഷ അഡ്വ പി സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബെത്ത് മാമ്മൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ , ഡയറക്ടർ ഷാജി സുഗുണൻ, സി ഐ ജോസ് കുര്യൻ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോറ്റിയുടെ ജാമ്യം; സർക്കാരിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും, ഹൈക്കോടതി പരാമർശം പിടിവള്ളിയാക്കി ഭരണപക്ഷം
നിയമസഭ തെരഞ്ഞെടുപ്പ്; 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കമ്മീഷൻ, പരിശീലനം തുടങ്ങി