
കൊച്ചി: എഴുത്തുകാർ രാഷ്ട്രീയത്തിൽ ഇടപെടരുത് എന്ന വാദങ്ങൾക്കെതിരെ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ. മീര. എഴുത്തുകാരുടെ രാഷ്ട്രീയം അവരുടെ സാഹിത്യത്തിൽ പ്രതിധ്വനിക്കുമെന്നും സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാട് പരസ്യപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എഴുത്തുകാരാണെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ജനാധിപത്യ വ്യവസ്ഥയിൽ ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കാനുള്ള അവകാശം എഴുത്തുകാർക്ക് നിഷേധിക്കാനോ, ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കണമെന്ന് നിർബന്ധിക്കാനോ ആർക്കും അധികാരമില്ല. എഴുത്തുകാർ സ്വന്തം അഭിപ്രായം തുറന്നു പറയുന്നതിന്‍റെ പേരിൽ അധിക്ഷേപിക്കുന്നവർ ജനാധിപത്യവിശ്വാസികളല്ലെന്നും കെ.ആർ. മീര ചൂണ്ടിക്കാട്ടി. ലോകചരിത്രത്തിലെ എല്ലാ രാഷ്ട്രീയ സാമൂഹിക പരിണാമങ്ങൾക്കും എഴുത്തുകാരും അവരുടെ കൃതികളും ചാലകശക്തിയായി വർത്തിച്ചിട്ടുണ്ടെന്നും ഇത് ഇനിയും തുടരുമെന്നും അവർ പറഞ്ഞു.
സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെയും എല്ലാത്തരം ന്യൂനപക്ഷങ്ങളുടെയും പൂർണ്ണ പൗരത്വമാണ് തൻ്റെ സാഹിത്യത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും വ്യക്തിജീവിതത്തിൻ്റെയും മാർഗദീപം. സ്ത്രീവിരുദ്ധത വെച്ചുപുലർത്തിക്കൊണ്ട് മതവർഗീയതയെയും ജാതീയതയെയും ന്യൂനപക്ഷ വിരുദ്ധതയെയും ഫാസിസത്തെയും പ്രതിരോധിക്കാൻ സാധിക്കില്ലെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും അവർ പറഞ്ഞു.
പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കാത്ത വ്യക്തികളെയും സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ധാരണയുള്ളവരും ലിംഗനീതി നടപ്പാക്കുന്നതിൽ പ്രതിബദ്ധത പ്രകടിപ്പിക്കുന്നവരുമായ രാഷ്ട്രീയകക്ഷികളെയും മാത്രമേ താൻ പിന്തുണയ്ക്കുകയുള്ളൂ.
സ്ത്രീവിരുദ്ധതയാണ് എല്ലാത്തരം ഫാസിസത്തിൻ്റെയും തുടക്കം എന്ന് വിശ്വസിക്കുന്നവർക്ക് തന്നോടൊപ്പം നിൽക്കാമെന്നും അവരോടൊപ്പം താനും നിൽക്കുമെന്നും അവർ വ്യക്തമാക്കി. ജനാധിപത്യമര്യാദകൾ വാക്കിലും പ്രവൃത്തിയിലും പാലിക്കാത്തവരിൽ നിന്നും പുരോഗമനാശയങ്ങളെ തള്ളിപ്പറഞ്ഞു സമൂഹത്തെ പിന്നോട്ടു നയിക്കുന്ന വ്യക്തികളിൽ നിന്നും കക്ഷികളിൽ നിന്നും അകന്നുനിൽക്കാൻ ശ്രദ്ധിക്കുമെന്നും കെ.ആർ. മീര കൂട്ടിച്ചേർത്തു.
പുതിയ തലമുറയും ടാഗോർ ദർശനവും
മിണ്ടാതിരുന്നാൽ എല്ലാവരുടെയും നല്ലകുട്ടിയാകാം. അഥവാ മിണ്ടിയാൽ തന്നെ, മാധ്യമങ്ങൾ ആരുടെ പക്ഷത്താണോ അവർക്കു വേണ്ടി നിലകൊണ്ടാലും പേടിക്കാനില്ല. എന്നാൽ, മെച്ചപ്പെട്ട ലോകം സ്വപ്നം കാണുന്ന പുതിയ തലമുറയെ മുന്നിൽ കാണുന്നു. അവർക്കെങ്കിലും യഥാർത്ഥ ജനാധിപത്യം അനുഭവിക്കാൻ അവസരമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. "നിങ്ങളുടെ വിളികേട്ട് ആരും ഒപ്പം വരുന്നില്ലെങ്കിൽ ഒറ്റയ്ക്കു തന്നെ മുന്നോട്ടു പോകുക" എന്ന ടാഗോറിന്‍റെ വാക്കുകളാണ് എന്ത് നിലപാട് എടുക്കണമെന്ന് തന്നെ പഠിപ്പിച്ചതെന്നും കെ.ആർ. മീര ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam