
തിരുവനന്തപുരം: സമൂഹത്തിലെ കൂടി വരുന്ന അക്രമ സംഭവങ്ങളിലും ലഹരി ഉപയോഗത്തിലും ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന ലൈവത്തോണിൽ പങ്കെടുത്ത യുവനടൻ വിശാഖ് നായർ ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഒന്നിന് പുറകെ ഒന്നായി പല കേസുകളും കാണുമ്പോൾ ജാഗ്രത വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ബോധ്യമാകും. സമൂഹമെന്ന നിലയിൽ വലിയ ഉത്തരവാദിത്വത്തോടെ ഈ വിഷയം ഏറ്റെടുക്കേണ്ടതിന്‍റെ ആവശ്യകതയുണ്ട്. സിനിമയിലെ ലഹരി ഉപയോഗിക്കുന്ന സീനുകൾ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നത് വിശാഖ് തുറന്നുപറഞ്ഞു. പ്രേമം ഇറങ്ങിയപ്പോൾ കറുത്ത ഷർട്ടും മുണ്ടും ട്രെൻഡ് ആയല്ലോ, അതുപോലെ ഓഫീസർ ഓൺ ഡ്യൂട്ടി ട്രെൻഡ് ആയാൽ ഈ സിനിമ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തും. ലഹരി ഉപയോഗിക്കുന്നതോ വയലൻസ് ഉള്ളതോ ആയ കഥാപാത്രങ്ങൾ ഗ്ലോറിഫൈ ചെയ്താൽ പ്രേക്ഷകനും ആ രീതിയിൽ തന്നെയാകും അത് എടുക്കുക. പക്ഷേ ഓഫീസർ ഓൺ ഡ്യൂട്ടി സിനിമയിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയിലല്ല കാണിച്ചിട്ടുള്ളത്. വില്ലൻ ഗ്യാംങ്ങിന് കൂടുതൽ പ്രസക്തി ലഭിക്കാത്ത നിലയിലുള്ള എഡിറ്റിംഗ് നടത്തിയാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്. ഓഫീസർ ഓൺ ഡ്യൂട്ടി സിനിമയിൽ വില്ലന്‍ ഗ്യാങ്ങിന്‍റെ സ്ക്രീൻ സ്പേസ് കുറച്ചതിന് ഒരു കാരണം ഇതാണെന്നും വിശാഖ് വ്യക്തമാക്കി.
വയലൻസ് കൂടിയ സിനിമകൾ വിജയിക്കുന്നില്ല എന്ന് പറയാനാകില്ലെന്നും വിശാഖ് കൂട്ടിച്ചേർത്തു. സിനിമയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിൽ കാണുന്ന അവസ്ഥയും അതുതന്നെയാണ്. അതി വൈകാരികതയാണ് സോഷ്യൽ മീഡിയയിലും പ്രധാനമായും കാണുന്നത്. ആന ഒരാളെ കുത്തിക്കൊല്ലുന്നതുമുതൽ റോഡിൽ നടക്കുന്ന വയലന്‍റായിട്ടുള്ള സംഭവങ്ങളുടെ വീഡിയോകളാണ് സോഷ്യൽ മീഡിയയിലും കൂടുതലായി കാണുന്നത്. ഇതോക്കെ കണ്ട് കണ്ട് നമ്മടെ സമൂഹം വയലൻസിനെ നോർമലൈസായി കാണാൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യം എങ്ങനെ മാറ്റിയെടുക്കുമെന്നത് സമൂഹം കാര്യമായി ആലോചിക്കേണ്ടതാണ്. ഏത് തരം ലഹരിയായാലും നാച്ചുറലായി കിട്ടുന്ന സന്തോഷം നൽകില്ലെന്ന് നമ്മൾ തിരിച്ചറിയണം. ലഹരി ഉപയോഗം കൂളാണ് എന്ന ചിന്തയിൽ നിന്ന് സമൂഹം മാറണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam