
കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മര്‍ദനമേറ്റ യുവാവ് മരിച്ചു. 18കാരനായ കുന്നത്തൂര്‍ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്. ഇന്നലെ ഹരികൃഷ്ണന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ 10.05നാണ് ഹരികൃഷ്ണന്‍റെ മരണം സ്ഥിരീകരിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഹരികൃഷ്ണന്‍റെ തലയ്ക്ക് അടക്കം അടിയേറ്റിരുന്നു. ഹരികൃഷ്ണനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ നാലു പ്രതികള്‍ പിടിയിലായിരുന്നു. ഒന്നാം പ്രതി വിമൽരാജ് , രണ്ടാം പ്രതി സനിൽ കുമാര്‍ എന്നിവരെ ഇന്നലെയും മറ്റു രണ്ടുപേരെ കഴിഞ്ഞ ദിവസവും ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണന് മർദ്ദനമേറ്റത്. ഹരികൃഷ്ണനെയും സഹോദരനെയും ബന്ധുവിനെയും മദ്യപസംഘം മർദ്ദിക്കുകയായിരുന്നു. ഘോഷയാത്രക്കിടെ ഉണ്ടായ തർക്കമായിരുന്നു കാരണം. തലയ്ക്ക് അടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഹരികൃഷ്ണൻ. ഇന്നലെയാണ് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam