
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ അടക്കം തെളിവുകളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. റോഡിൽ വഴക്കുകൂടിയ രണ്ട് ചെറുപ്പക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചേർത്തല സ്വദേശിയായ രതീഷിന് (41) മർദ്ദനമേറ്റത്. ഈ മാസം 17-ന് രാത്രി ഏഴു മണിക്ക് ചേർത്തല പള്ളിചന്ത ഓട്ടോ സ്റ്റാൻഡ് പരിസരത്തുവെച്ചാണ് ഇരുപത്തിയഞ്ച് വയസ്സിൽ താഴെ മാത്രം പ്രായമുള്ള മൂന്ന് ചെറുപ്പക്കാർ ചേർന്ന് രതീഷിനെ ആക്രമിച്ചത്. പ്രതികൾ ഇയാളെ ഓടുകൊണ്ട് എറിയുകയും നിലത്തിട്ട് ചവിട്ടുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
ബ്രയിൻ ട്യൂമർ ബാധിതനായ രതീഷ് മരുന്ന് വാങ്ങി മടങ്ങും വഴിയാണ് സംഭവം. രണ്ട് ചെറുപ്പക്കാർ വഴക്കിടുന്നത് കണ്ട് തടയാൻ ശ്രമിച്ചതിൽ പ്രകോപിതരായ യുവാക്കൾ മറ്റൊരാളെ കൂടി സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്ന് രതീഷും കുടുംബവും പറയുന്നു. സംഭവത്തിൽ നാട്ടുകാരായ കാശി, ശങ്കരൻ എന്നീ യുവാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നാമനെതിരെയും ആയുധമുപയോഗിച്ചുള്ള അക്രമമടക്കം വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.
എന്നാൽ സംഭവം നടന്ന് ഏഴു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസ് എടുത്തതിനു പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി ചേർത്തല പോലീസ് അറിയിച്ചു. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും മൂവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് വ്യക്തമാക്കി. വൈകാതെ മൂവരും പിടിയിലാകുമെന്നും ചേർത്തല പോലീസ് അവകാശപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam