
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടത്തിൽ മൂന്നിടങ്ങളിലായി 4 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കുഞ്ഞിമരക്കാരുടെ ഭാര്യ സൗദ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര റോഡിലൂടെ പോകുമ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. അപകടത്തിൽ തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സൗദയെ ഉടൻതന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന ഭർത്താവ് കുഞ്ഞിമരക്കാരിനും പരിക്കേറ്റു. ഇദ്ദേഹത്തെയും ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ ചെറുവാഞ്ചേരിയിൽ ബൈക്ക് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കോഴിക്കോട് കാക്കൂർ സ്വദേശി കെ ഷാമിൽ റഹ്‌മാനാണ് മരിച്ചത്. ഗുണ്ടൽപേട്ടിൽ മലയാളികൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് മരണം. നീർച്ചാൽ സ്വദേശി മുനീറ (45), മുനീർ (30) എന്നിവരാണ് മരിച്ചത്. കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam