
ദില്ലി: സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ്. പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള പ്രക്രിയകൾ നടക്കുകയാണെന്ന് ഉദയ് ബാനു ചിബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് നേതാക്കന്മാരുമായി കൂടിയാലോചനകൾ നടക്കുകയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ചെറിയ കാര്യമല്ല. പെട്ടെന്ന് തീരുമാനമെടുക്കാൻ പറ്റില്ല. സമയമെടുത്ത് യൂത്ത് കോൺഗ്രസിനും കേരളത്തിനും നല്ലതായ ഒരു തീരുമാനമെടുക്കുമെന്നും ഉദയ് ബാനു ചിബ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനം വൈകുന്നതിനെതിരെ പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം വിമർശനവുമായി സംസ്ഥാന സെകട്ടറി ജഷീർ പള്ളി വയൽ രംഗത്തെത്തിയിരുന്നു. പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കണമെന്ന് ജഷീർ പള്ളി വയൽ ഫേസ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയാണെന്നും ജഷീർ പള്ളി വയൽ പോസ്റ്റിൽ വിമർശിച്ചിരുന്നു. യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. സംഭവം കഴിഞ്ഞ് ആഴ്ച്ചകൾ പിന്നിട്ടിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഘടനയിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. നേരത്തെ, തർക്കം ഒഴിവാക്കാൻ ഫോർമുലയുമായി എ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെ പ്രസിഡന്റ് ആക്കാനും നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമായിരുന്നു നിർദ്ദേശം. കെസി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറൽ സെക്രട്ടറിയാക്കി ഉയർത്തണമെന്ന് എ ഗ്രൂപ്പ് നിര്‍ദേശിച്ചിരുന്നു. എ ഗ്രൂപ്പിന്റെ ഫോർമുലയിൽ സംസ്ഥാനത്തെ പ്രധാന നേതാക്കൾ കൂടിയാലോചന നടത്തിയെങ്കിലും തീരുമാനത്തിലെത്താനായില്ലെന്ന് വ്യക്തമാണ്.